കണ്ണീരായി വീണ്ടും പെൺകുരുന്ന്
Saturday, July 4, 2020 2:24 AM IST
തൃപ്പൂണിത്തുറ: രണ്ടാമതും പെൺകുഞ്ഞ് പിറന്നശേഷം തനിക്കു കഷ്ടകാലമാണെന്ന അന്ധവിശ്വാസത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാങ്കുളം കേശവന്പടി റബാന്കുന്ന് റോഡില്‍ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് സ്വദേശി ആനന്ദ് മുരുകൻ(40) ആണ് ജില്ലാ ശിശുക്ഷേമസമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് അറസ്റ്റിലായത്. പോക്സോ ചുമത്തി ഇയാൾക്കെതിരേ കേസെടുത്തു.
മദ്യലഹരിയിൽ കുഞ്ഞിനെ പ്രതി പതിവായി ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കഴുത്തിൽ മാരകമായ പരിക്കേറ്റ കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിയിൽനിന്നു വീട്ടിൽ കൊണ്ടുവന്ന കുഞ്ഞിനെ പിറ്റേന്നു രാത്രി ആനന്ദ് വീണ്ടും ഉപദ്രവിച്ചു. കാലിൽ പിടിച്ച് എറിയുകയും കിണറ്റിലെറിഞ്ഞു കൊന്നു കളയാൻ ഭാര്യയെ പ്രേരിപ്പിക്കുകയും ചെയ്തു. എടുത്തെറിഞ്ഞ കുഞ്ഞിനെ അമ്മ പിടിച്ചതിനാൽ കൂടുതൽ പരിക്കേറ്റില്ല.
ആനന്ദിന് രണ്ടര വയസുള്ള ഒരു പെൺകുഞ്ഞു കൂടിയുണ്ട്. ഈ കുഞ്ഞിനെ ഉപദ്രവിക്കാറില്ല. ഇളയ പെൺകുഞ്ഞ് ജനിച്ചശേഷം കഷ്ടകാലമാണെന്നും ഒഴിവാക്കണമെന്നും പറഞ്ഞായിരുന്നു ഉപദ്രവം.
അമ്മയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം നാട്ടുകാർ ഏറ്റെടുത്തിട്ടുണ്ട്.