കോവിഡ് വ്യാപനം തടയുകയല്ല സർക്കാർ ലക്ഷ്യം: കെ. മുരളീധരൻ
Sunday, July 5, 2020 1:03 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായിട്ടും സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും കോവിഡ് ബാധ തടയുന്നതിനല്ല യുഡിഎഫിനെ ശിഥിലമാക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും കെ.മുരളീധരൻ എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ആറുമണി തള്ളിൽ കോവിഡ് പോസിറ്റീവ്, നെഗറ്റീവ് കണക്കുകൾ കഴിഞ്ഞാൽ പിന്നെ പ്രതിപക്ഷത്തെ ചീത്ത പറച്ചിലാണുള്ളത്. എന്നാൽ സിപിഎം വിചാരിച്ചാൽ യുഡിഎഫ് ശിഥിലമാകില്ല. കോവിഡ് നിയന്ത്രണത്തിൽ സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിയും സർക്കാരും മറ്റുള്ളവരെ പഴിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേർന്നിട്ട് കോവിഡ് വ്യാപനം തടയാനുള്ള ഒരു ചർച്ചയും നടന്നില്ല. യുഡിഎഫിനെ എങ്ങനെ ശിഥിലമാക്കാമെന്നാണ് അവിടെയും ആലോചിച്ചത്. യുഡിഎഫ് ശിഥിലമായാൽ അതിന്റെ നേട്ടം ബിജെപിക്കാണ്. ദുഷ്ചിന്തകൾ മാറ്റിവച്ച് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് കോവിഡ് പ്രതിരോധത്തിൽ സർക്കാർ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഡ്രീം കേരള പ്രോജക്ട് നടപ്പാക്കുന്നതിനു മുന്പ് പ്രവാസി സംഘടനകളുമായി ചർച്ച നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
യുഡിഎഫിൽ നിന്ന് ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ലെന്നും മുന്നണി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റിനിറുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു. ധാരണപ്രകാരമുള്ള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജോസിന് തിരിച്ചുവരാം. അല്ലെങ്കിൽ സ്വന്തം വഴി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.