തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ട വരുടെ എണ്ണത്തിൽ വൻകുതിപ്പ്. ഇന്നലെ 608 പേർക്കു രോഗം സ്ഥിരീകരിച്ചു. 201 പേരും തിരുവനന്തപുരം ജില്ലയിലാണ്. ഇവരിൽ 177 പേർക്കും സന്പർക്കത്തിലൂടെ രോഗം ബാധിച്ചു എന്നത് ആശങ്ക ഉയർത്തുന്നു.
ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. കഴിഞ്ഞ 11 ന് 488 പേർക്കു രോഗം ബാധിച്ചതായിരുന്നു ഇതിനു മുന്പുള്ള ഉയർന്ന പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇതുവരെ 8930 പേർക്കു കോവിഡ് ബാധിച്ചു.
വിദേശത്തുനിന്നു തിരിച്ചെത്തി 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശിയായ നസീർ ഉസ്മാൻകുട്ടിയുടെ (47) പരിശോധനഫലം പോസിറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 34 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 396 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഏറ്റവും കൂടുതൽ പേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടതും ഇന്നലെയാണ്. 130 പേർ വിദേശത്തു നിന്നും 68 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. എട്ട് ആരോഗ്യപ്രവർത്തകർക്കും ഒരു ബിഎസ്എഫ് ജവാനും രണ്ട് ഐടിബിഎഫ് ജവാന്മാർക്കും രണ്ടു സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു. ഇന്നലെ രോഗം ബാധിച്ചവരിൽ 26 പേരുടെ രോഗഉറവിടം വ്യക്തമല്ല. 181 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 14,227 സാന്പിളുകൾ പരിശോധിച്ചു. വിവിധ ജില്ലകളിലായി 1,81,847 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 4454 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: സന്പർക്കത്തിലൂടെയുള്ള രോഗബാധിതരായവരുടെ എണ്ണം ബ്രാക്കറ്റിൽ:
തിരുവനന്തപുരം - 201 (177), എറണാകുളം- 70 (58), മലപ്പുറം 58 (22), കോഴിക്കോട് - 58 (53), കാസർഗോഡ് - 44 (20), തൃശൂർ - 42 (32),ആലപ്പുഴ - 34 (17), പാലക്കാട് - 26 (1), കോട്ടയം - 25 (3), കൊല്ലം - 23 (12), വയനാട് 12, കണ്ണൂർ - 12 (1), പത്തനംതിട്ട - 3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.