മൂന്നാർ: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി.ആറുമാസം പ്രായമായ കുഞ്ഞടക്കം 17 പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു.
അരുണ്‍ മഹേശ്വരൻ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാൾ ഗണേശൻ (45),തങ്കമ്മാൾ (45), ചന്ദ്ര (63), മണികണ്ഠൻ (22),റോസ്ലിൻ മേരി(53), കപിൽ ദേവ്(25), അഞ്ജുമോൾ (21), സഞ്ജയ് (14), അച്യുതൻ(52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്തിയ തെരച്ചിലിൽ 26 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രത്യേക പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തത്.
പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പായതു രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
എൻഡിആർഎഫ്, പോലീസ്, റവന്യു, ഫയർഫോഴ്സ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ. ഇവർക്ക് എല്ലാ സഹായവുമായി സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിൽ കാണാതായവർക്കായി വനപാലകസംഘം പ്രത്യേക തെരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തു നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. അവസാനത്തെ ആളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.