മൂന്നാർ: പെട്ടിമുടിയിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ ആറു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. ദുരന്തത്തിന്റെ നാലാം ദിനത്തിലെ തെരച്ചിലിന് പ്രതികൂല കാലാവസ്ഥ വലിയ തിരിച്ചടിയായി. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീഷ് (32), വേലുത്തായ് (58), ജോഷ്വ (13), വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതിൽ വിനോദിനിയും രാജലക്ഷ്മിയും സഹോദരിമാരാണ്. രാവിലെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നെങ്കിലും എട്ടോടെ തെരച്ചിൽ ആരംഭിച്ചു.
ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയതിനാൽ സമീപത്തെ പുഴ കേന്ദ്രമാക്കിയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പ്രത്യേക പരിശീലനം ലഭിച്ച രണ്ടു സ്നിഫർ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിൽ ഫലപ്രദമായിരുന്നു. എന്നാൽ, ലയങ്ങൾ നിലനിന്നിരുന്ന സ്ഥലത്ത് നായ്ക്കളുടെ തെരച്ചിൽ അവസാനിച്ചതിനാലും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പ്രദേശങ്ങളിലെല്ലാം ആഴത്തിൽ തെരച്ചിൽ പൂർത്തിയാക്കിയതിനാലും പുഴയിൽ തെരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചിൽ. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, സേവാഭാരതി, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളായിരുന്നു വിവിധയിടങ്ങളിലെ തെരച്ചിലിനു നേതൃത്വം നൽകിയത്.
ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ രാജമലയിൽ പോസ്റ്റ്മോർട്ടം നടത്തി രാത്രിയോടെ സംസ്കരിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയ 17 മൃതദേഹങ്ങളും അന്നുതന്നെ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നലെ തെരച്ചിൽ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പുഴ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും തെരച്ചിൽ നടത്തുക.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ, ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ തുടങ്ങി നിരവധി പ്രമുഖർ ഇന്നലെ ദുരന്തസ്ഥലം സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.