ഉമ്മൻചാണ്ടി സഹനപാതകൾ താണ്ടിയ നേതാവ്: രാഹുൽ
Friday, September 18, 2020 12:47 AM IST
കോട്ടയം: വേദനയറിയാത്ത നേതാവാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽ ഗാന്ധി. അന്ധ്രാപ്രദേശിന്റെ ചുമതലക്കാരനായിരുന്ന ഉമ്മൻചാണ്ടി പ്രചാരണത്തിനു ഹെലികോപ്റ്ററിൽ കയറുന്പോൾ ഉമ്മൻചാണ്ടിയുടെ കാൽ മുറിഞ്ഞ് രക്തമൊഴുകി. കൊടും ചൂടും ദാഹവും വകവയ്ക്കാതെ ഉമ്മൻചാണ്ടി ഹെലികോപ്റ്ററിലിരുന്നു.
എന്തു പറ്റി ചാണ്ടിജി കാലിൽ എന്നു ചോദിച്ച് താൻ തോളത്ത് തട്ടിയപ്പോൾ സാരമില്ല രാഹുൽ എന്നായിരുന്നു മറുപടി. വേദന ഭാവിക്കാതെ ഹെലികോപ്റ്ററർ യാത്രയിൽ അദ്ദേഹം നിശബ്ദനായിരുന്നു. കോണ്ഗ്രസിനുവേണ്ടി 50 വർഷവും സഹന പാതകൾ താണ്ടിയ നേതാവാണ് ചാണ്ടിജി. കേരളത്തിനും പുതുപ്പള്ളിക്കും ചാണ്ടിജി നൽകിയ സംഭാവനകളെ കോണ്ഗ്രസ് ആദരവോടെയാണു നോക്കി ക്കാണുന്നത്. അസാമാന്യമായ ക്ഷമയും മനുഷ്യത്വവും ചാണ്ടിജിയിൽ എന്നും ശ്രദ്ധിച്ചിട്ടുണ്ട്-രാഹുൽ ഗാന്ധി പറഞ്ഞു.
അവിസ്മരണീയ ചടങ്ങിനു സാക്ഷ്യംവഹിക്കാൻ കുടുംബാംഗങ്ങളും
കോട്ടയം: അവിസ്മരണീയമായ ചടങ്ങിനു സാക്ഷ്യം വഹിക്കുവാൻ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളുമെത്തി. ഭാര്യ മറിയാമ്മ, മക്കളായ മറിയം, ചാണ്ടി ഉമ്മൻ, അനുജൻ അലക്സ് ചാണ്ടി, പേരക്കുട്ടി എഫിനോവ തുടങ്ങി നിരവധി കുടുംബാംഗങ്ങൾ വേദിയോടു ചേർന്നു ഉമ്മൻചാണ്ടിയുടെ അരികിലിരുന്നു.
ജൂബിലിക്ക് അനുമോദനം അർപ്പിച്ച് പേരക്കുട്ടി എഫിനോവ കേക്കു മുറിച്ച് ഉമ്മൻചാണ്ടിക്ക് സമ്മാനിച്ചു.
50 വർഷം ഉമ്മൻചാണ്ടിയോടൊപ്പം പ്രവർത്തനം നടത്തിയ സഹപ്രവർത്തകരും പുതുപ്പള്ളിയിൽ നിന്നുള്ള ഒട്ടേറ കോണ്ഗ്രസ് പ്രവർത്തകരും ഉജജ്വല വരവേൽപ്പോടെയാണ് ജനനായകനെ വേദിയിലേക്ക് ആനയിച്ചത്.
കുര്യൻ ജോയി 50 റോസപുഷ്പങ്ങൾ അടങ്ങിയ ബൊക്കെ സമ്മാനിച്ചു. ഗാന്ധിതൊപ്പിയും ഷാളുകളുമണിയിച്ച് മുദ്രാവാക്യം വിളികളോടെയാണു കോണ്ഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിയെ വരവേറ്റത്.