പാലാ: അത്യപൂർവമായ ഫിയോക്രോമോസൈറ്റോമ ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ. ഉയർന്ന രക്തസമ്മർദം, തലവേദന, വയറുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നീ രോഗലക്ഷണങ്ങളുമായി സെപ്റ്റംബർ 9ന് ഒൗട്ട്പേഷ്യന്റ് വിഭാഗത്തിൽ ഫിസിഷ്യൻ ഡോ. ഷിജു സ്ലീബായെ കാണാനെത്തിയ 26 വയസുള്ള കോട്ടയം മീനടം സ്വദേശിയായ ചെറുപ്പക്കാരനെ വിശദപരിശോധനയ്ക്ക് വിധേയമാക്കുകയും സിറ്റി സ്കാനെ തുടർന്ന് രോഗകാരണം അഡ്രീനൽ ഗ്രന്ധികളെ ബാധിക്കുന്ന ഫിയോക്രോമോസൈറ്റോമ എന്ന അത്യപൂർവമായ ട്യൂമർ ആണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദം), ടാക്കിക്കാർഡിയ (വേഗത്തിലുള്ള ഹൃദയമിടിപ്പ്), ഡയഫോറെസിസ് (അമിതമായ വിയർപ്പ്) എന്നിവ സാധാരണയായി ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
രണ്ടു വൃക്കകളുടെയും മുകൾഭാഗത്ത് ത്രികോണാകൃതിയിൽ കാണപ്പെടുകയും മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ അഡ്രിനാലിൻ, കോർട്ടിസോൾ, ആൽഡോസ്റ്റിറോണ്‍ എന്നീ ഹോർമോണുകൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥിയാണ് അഡ്രീനൽ ഗ്രന്ഥി. വിദഗ്ധപരിശോധനയിൽ രോഗിയുടെ ഇടത്തെ അഡ്രീനൽ ഗ്രന്ഥിയിൽ കണ്ടെത്തിയ ട്യൂമർ ഡോ. മഞ്ജുരാജ് കെ.പി.യുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്കുശേഷം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രോഗി പൂർണമായും സുഖപ്പെട്ട് ആശുപത്രി വിടുകയും ചെയ്തു. സീനിയർ അനസ്തറ്റിസ്റ്റ് ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഡോ. ശിവാനി ബക്ഷി, റേഡിയോളജി കണ്‍സൽട്ടന്റ് ഡോ. രാജേഷ് ആന്റണി, ഡോ. രചന ജോർജ്, ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജറി കണ്‍സൽട്ടന്റ് ഡോ. ജിബിൻ കെ തോമസ്, എൻഡോക്രിനോളജിസ്റ്റ് ഡോ. ഗീതു ആന്റണി, കാർഡിയോളജിസ്റ്റ് ഡോ. സന്ദീപ് ആർ, പാത്തോളജിസ്റ്റ് ഡോ. റോസമ്മ തോമസ്, ഡോ. മിനു റീബ തോമസ് എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റെ കൂട്ടായ പ്രവർത്തന ഫലമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.