തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ. കടകളിൽ ആളകലം പാലിക്കാതിരുന്നാൽ കട ഉടമയ്ക്കെതിരെ നടപടിയെടുക്കും. കട അടപ്പിക്കും. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കും. വിവാഹച്ചടങ്ങുകൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന നിബന്ധന കർശനമാക്കും.
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ ഇന്നു സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാൽ, ലോക്ക്ഡൗണ്‍ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഇന്നലെ നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം അപകടകരമായ തലത്തിലാണെന്നു യോഗം വിലയിരുത്തി.
സമരങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ പോലീസിനു ക്രമസമാധാനപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവന്നത് കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതിനു കാരണമായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇനി കർശന നടപടികളിലേക്കു കടന്നേ പറ്റൂ. കടകളിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ അകത്തു കടക്കാൻ പാടുള്ളൂ. മറ്റുള്ളവർ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ ആയി നിൽക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ കടയുടമയ്ക്കെതിരെ ആയിരിക്കും നടപടിയുണ്ടാകുക. വിവാഹം, മൃതദേഹ സംസ്കാരം തുടങ്ങിയ ചടങ്ങുകളിലെ ആൾക്കൂട്ടം പല സ്ഥലത്തും വൻതോതിൽ രോഗവ്യാപനത്തിനു കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാനായാൽ വ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനാകുമെന്നാണു കണക്കുകൂട്ടൽ.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ഗസറ്റഡ് റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ തദ്ദേശ സ്ഥാപനങ്ങളിൽ നിയോഗിക്കും. ഗ്രാമപഞ്ചായത്തുകളിൽ ഒരാളെയും മുനിസിപ്പൽ, കോർപറേഷൻ ഓഫീസുകളിൽ കൂടുതൽ പേരെയും ചുമതലപ്പെടുത്തും. ഇവർക്കു പ്രത്യേക അധികാരങ്ങളും നൽകും.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാനത്തുണ്ട്. എന്നാൽ വൻതോതിൽ വ്യാപനമുണ്ടായാൽ ബുദ്ധിമുട്ടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയ മാനദണ്ഡങ്ങൾ പരിശോധിച്ചാൽ കോവിഡ് നിയന്ത്രണത്തിൽ ഇത്രയും നാൾ കേരളം ബഹുദൂരം മുന്നിലായിരുന്നെങ്കിൽ ഈയടുത്ത് അതിന് ഇളക്കം വന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദശലക്ഷം പേരിൽ കേരളത്തിൽ 5143 രോഗികളാണുള്ളത്. ദേശീയതലത്തിൽ അത് 5825 ആണ്. എന്നാൽ മരണനിരക്കു കുറച്ചു നിർത്തുന്നതിൽ കേരളത്തിന് ഇപ്പോഴും മികവു പുലർത്താൻ സാധിക്കുന്നുണ്ട്. ദേശീയതലത്തിൽ മരണനിരക്ക് 1.6 ശതമാനമായിരിക്കുന്പോൾ കേരളത്തിൽ അത് 0.4 ശതമാനമാണ്.
ഉന്നതതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി, ആരോഗ്യ, റവന്യു മന്ത്രിമാർ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് 4538 പേർക്കു കോവിഡ്; കണക്കുകൾ അപൂർണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,538 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിനായി കണക്കുകൾ നേരത്തെ ശേഖരിച്ചതിനാലാണ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ഏഴായിരത്തിനു മുകളിലായിരുന്നു രോഗികൾ.
ഇന്നലെ 20 മരണം കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 697 ആയി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 3,997 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 47 പേർ വിദേശ രാജ്യങ്ങളിൽനിന്നും 166 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 67 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 3,347 പേർ ഇന്നലെ രോഗമുക്തി നേടി.
57,879 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ടു ചികിത്സയിലുള്ളത്. 1,21,268 പേർ ഇതുവരെ രോഗമുക്തി നേടി. 1,79,922 പേർക്കാണു സംസ്ഥാനത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇന്നലെ 36,027 സാന്പിളുകൾ മാത്രമാണു പരിശോധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അരലക്ഷത്തിലേറെ സാന്പിളുകൾ പരിശോധിച്ചിരുന്നു. 15 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളാക്കി. 10 പ്രദേശങ്ങളെ ഒഴിവാക്കി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
കോഴിക്കോട്- 918, എറണാകുളം- 537, തിരുവനന്തപുരം- 486, മലപ്പുറം- 405, തൃശൂർ- 383, പാലക്കാട്- 378, കൊല്ലം- 341, കണ്ണൂർ- 310, ആലപ്പുഴ- 249, കോട്ടയം- 213, കാസർഗോഡ്- 122, ഇടുക്കി- 114, വയനാട്- 44, പത്തനംതിട്ട- 38.
സര്‍വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ഇന്നു വൈകുന്നേരം 4.30 നു സര്‍വകക്ഷിയോഗം ചേരും.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.