ബാലഭാസ്കറിന്റെ മരണം: കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനയ്ക്കു വിധേയനാക്കി
Wednesday, September 30, 2020 12:46 AM IST
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബിയെ സിബിഐ വീണ്ടും നുണ പരിശോധനയ്ക്കു വിധേയനാക്കി. അപകടം ഉണ്ടാകുന്നതിനു മുന്‍പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നുമാണു സോബി സിബിഐയോടു പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണു വീണ്ടും നുണ പരിശോധന നടത്തിയത്.
കൊച്ചിയിലെ സിബിഐ ഓഫീസിൽ ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് ലാബുകളില്നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അപകടത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നവരുടെ പേരുവിവരങ്ങള്‍ പറഞ്ഞതായി സോബി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളവരാണ് ഇവരെല്ലാം. സംശയിക്കുന്നവരുടെ ഫോട്ടോ പരിശോധിക്കുന്നതിനായി അടുത്തയാഴ്ച സിബിഐ തന്നെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്നും സോബി അറിയിച്ചു. കഴിഞ്ഞദിവസം ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുൻ, സുഹൃത്തും മുന്‍ മാനേജരുമായിരുന്ന വിഷ്ണു സോമസുന്ദരം എന്നിവരെ സിബിഐ നുണ പരിശോധന നടത്തിയിരുന്നു.