സർക്കാർ ഉത്തരവിലൂടെ കെഇആർ ഭേദഗതി വരുത്തിയതുമൂലം 2016-17 വർഷം മുതൽ നിയമിതരായ മൂവായിരത്തിലധികം അധ്യാപകർ ശന്പളം കിട്ടാതെ ദുരിതക്കയത്തിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്പോഴാണ് വർഷങ്ങളായി ജോലിചെയ്തിട്ടും ശന്പളം ലഭിക്കാതെ മൂവായിരത്തോളം അധ്യാപകരുടെ ജീവിതം ദുരിതപൂർണമായി തുടരുന്നത്. യാതൊരു പ്രതിഫലവും ലഭിക്കാതെ അഞ്ചാമത്തെ വർഷത്തിലും ജോലിചെയ്യേണ്ടിവരുന്ന നിർഭാഗ്യകരമായ അവസ്ഥ.
സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളോടു ചേർന്നുനിന്നു പ്രവർത്തിക്കേണ്ടവരാണ് അധ്യാപകർ. അവരിലെ വലിയൊരു വിഭാഗം പ്രതിഫലം കിട്ടാത്ത അവസ്ഥയിൽ ജോലിചെയ്യേണ്ടി വരുന്നതു പൊതുവിദ്യാഭ്യാസമേഖലയെ സാരമായി ബാധിക്കും.
2016-ലെ കെഇആർ ഭേദഗതി ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. 01-06-1959-ൽ പ്രാബല്യത്തിൽ വന്ന കേരള വിദ്യാഭ്യാസ ആക്ട് എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ മാഗ്നാ കാർട്ട എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. 1979 വരെ കെഇആറിലെ നിയമങ്ങൾക്കു വിധേയമായി മാനേജർമാർക്ക് എല്ലാ സ്കൂളുകളിലും നിയമനം നടത്താമായിരുന്നു. അതോടൊപ്പം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിലൂടെ നടത്താമായിരുന്നു.
1979-ൽ സ്വകാര്യ എയ്ഡഡ് മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ അനുവദിച്ചു. ഇങ്ങനെ ആരംഭിച്ച സ്കൂളുകളിൽ തനതു ഉപജില്ലയിലുള്ള സംരക്ഷിതാധ്യാപകരെ നിയമിക്കണമെന്നു വ്യവസ്ഥ വന്നു. ആ കാലഘട്ടത്തിൽ കുട്ടികളുടെ കുറവും അധ്യാപകർ ജോലി നഷ്ടപ്പെട്ടു പുറത്തുപോകുന്ന സാഹചര്യവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ സംരക്ഷിതാധ്യാപകർ എന്ന വിഷയവും ഇല്ലായിരുന്നു.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു പ്രധാന പങ്കുവഹിച്ച ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ നിയന്ത്രിക്കുന്നത് ഭരണഘടനാവിരുദ്ധവും നീതിനിഷേധവുമാണ്.
വിദ്യാഭ്യാസമേഖലയെ ദേശസാത്കരിക്കാനുള്ള ശ്രമത്തിന്റെ ഒടുവിലത്തെ പ്രയത്നമാണ് 2016-ലെ കെഇആർ ഭേദഗതി. എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്തുകയും തസ്തിക നഷ്ടപ്പെടുന്നതുമൂലം പുറത്താകുന്നവരെ സംരക്ഷിക്കേണ്ട ചുമതല മറ്റു മാനേജ്മെന്റിലേക്ക് ഏല്പിക്കുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദയല്ല. അതാതു മാനേജ്മെന്റുകൾക്ക് സാധ്യമല്ലെങ്കിൽ അവർക്കു നിയമനാംഗീകാരം നൽകിയ സർക്കാർതന്നെ അവരെ സംരക്ഷിക്കുകയാണു നീതി.
ദുരിതക്കയത്തിലേക്ക് എറിയപ്പെട്ടിരിക്കുന്ന മൂവായിരത്തോളം അധ്യാപകർക്കും നീതിനിഷേധംമൂലം തങ്ങളുടെ പ്രവർത്തനമേഖലകൾക്ക് തടസം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ ജനവിഭാഗത്തിനും നീതി ലഭ്യമാക്കേണ്ടതു കേരള സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സംസ്ഥാനത്തെ സ്കൂളുകൾ (2019- 20 കേരള സിലബസ്)
സർക്കാർ സ്കൂളുകൾ- 4695 (36%)
എയ്ഡഡ് സ്കൂളുകൾ- 7216 (56%)
അൺ എയ്ഡഡ് സ്കൂളുകൾ -1050 (8%)
ആകെ സ്കൂളുകൾ- 12961
വിദ്യാർഥികളുടെ എണ്ണം
(2019- 20 അധ്യയന വർഷം)
എയ്ഡഡ് സ്കൂൾ- 21,58452 (58.5%)
സർക്കാർ സ്കൂൾ- 11,68586 (31%)
അൺ എയ്ഡഡ് സ്കൂൾ- 3,89859 (10.5%)
ആകെ- 37,16897
അധ്യാപകർ
എയ്ഡഡ് ടീച്ചേഴ്സ് -97772 (60%)
സർക്കാർ ടീച്ചേഴ്സ്- 50589 (31%)
അൺ എയ്ഡഡ് ടീച്ചേഴ്സ് -14266 (9%)
ആകെ- 162627
2016-ലെ കെഇആർ ഭേദഗതി
(കെഇആർ ചാപ്റ്റർ 7) (GO 03/2019 തീയതി 28-2-2019- S. R.O.No. 166/2019)
1. എൽപി., യുപി വിഭാഗങ്ങളിൽ പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുന്പോഴുണ്ടാകുന്ന ഒഴിവുകളിൽ ആദ്യം 43, 51A, 51B അവകാശികൾ കഴിഞ്ഞ് സംരക്ഷിത അധ്യാപക നിയമനം മാത്രം.
2. എല്ലാ സ്കൂളുകളിലും ഉണ്ടാകുന്ന അധിക തസ്തിക ഒഴിവുകളിൽ നിയമനം 1:1 അനുപാതത്തിൽ. ഇതിൽ ആദ്യനിയമനം സംരക്ഷിതാധ്യാപകർ, രണ്ടാമത്തേതു മാത്രം മാനേജർ വഴിയുള്ള നിയമനം.
3. 22/05/1979 മുതൽ 2016 ജനുവരി 28 വരെ അനുവദിച്ച പുതിയ സ്കൂളുകളിൽ ഒരു സ്ഥിരം പോസ്റ്റിൽ സംരക്ഷിത അധ്യാപക നിയമനം നിർബന്ധമായും ഉണ്ടായിരിക്കണം. എങ്കിലേ മാനേജർ വഴിയുള്ള നിയമനം അംഗീകരിക്കൂ.
4. 2016 ജനുവരി 29-നുശേഷം പുതിയ സ്കൂൾ/അപ്ഗ്രേഡ് ചെയ്ത സ്കൂൾ 51A, 51B, 43 അവകാശങ്ങളില്ലെങ്കിൽ മുഴുവൻ തസ്തികയിലും സംരക്ഷിതാധ്യാപക നിയമനം മാത്രം. ( 41 വർഷം മുമ്പു സ്ഥാപിതമായ വിദ്യാലയങ്ങളെ ഇപ്പോഴും ന്യൂ സ്കൂൾ എന്ന ഗണത്തിൽപ്പെടുത്തി നിയമനാംഗീകാരം കവർന്നെടുക്കാനുള്ള ഈ രീതി അതിവിചിത്രംതന്നെ).
5. ഭാവിയിൽ ഉണ്ടാകുന്ന ഒരു വർഷത്തിൽ കൂടുതലുള്ള അവധി ഒഴിവുകളിൽ സംരക്ഷിതാധ്യാപക നിയമനം മാത്രം.
6. അൺ ഇക്കണോമിക് സ്കൂളുകളിലെ പ്രഥമാധ്യാപകർ കഴിച്ചുള്ള എല്ലാ ഒഴിവുകളിലും സംരക്ഷിതാധ്യാപക നിയമനം, ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനം.
ചുരുക്കത്തിൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണവും നിരോധനവും (50:50).
ആരാണു സംരക്ഷിതാധ്യാപകർ?
സ്കൂളുകളിൽ കുട്ടികളുടെ എണ്ണക്കുറവുമൂലം തസ്തിക നഷ്ടപ്പെടുന്ന മാനേജ്മെന്റിലെ അധ്യാപകരാണ് സംരക്ഷിതാധ്യാപകർ. നിയമിക്കപ്പെടുന്ന സംരക്ഷിതാധ്യാപകരെ സ്ഥലംമാറ്റാനോ ആവശ്യമായ സാഹചര്യങ്ങളിൽ താക്കീത് ചെയ്യാനോ ശിക്ഷണനടപടികൾ സ്വീകരിക്കാനോ നിയമനാധികാരിയായ മാനേജർമാർക്ക് അവകാശമില്ല. ഒരു ജില്ലയിൽ സംരക്ഷിതാധ്യാപകർ ഇല്ലെങ്കിൽ മറ്റു ജില്ലകളിൽനിന്നുള്ള സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കണമെന്ന നിർദേശവും നിലനിൽക്കുന്നു.
1. 31/3/2011ൽ നിയമനാംഗീകാരത്തോടെ റെഗുലർ സർവീസിൽ തുടരുന്ന അധ്യാപക/അനധ്യാപകർ.
2. അധ്യാപക പാക്കേജ് വഴി 1/6/2011 മുതൽ നിയമനാംഗീകാരം ലഭിച്ചവർ.
3. മുൻകാല സംരക്ഷിത ഉത്തരവുകൾ വഴി സംരക്ഷണം ലഭിച്ച നിലവിലുള്ളവർ.
4. അധ്യാപക പാക്കേജ് വഴി ക്ലസ്റ്റർ കോ- ഓർഡിനേറ്റർമാരായി നിയമിക്കപ്പെട്ട റിട്രിജ്ഡ് അധ്യാപകർ.
5. തസ്തിക ഇല്ലാതെതന്നെ അധ്യാപക പാക്കേജ് വഴി മറ്റു സ്കൂളുകളിലേക്ക് പുനർവിന്യസിച്ച് ശന്പളം വാങ്ങിവരുന്ന സ്പെഷലിസ്റ്റ് അധ്യാപകർ.
6. 2011-12 മുതൽ 2014-15 വരെ രാജി, മരണം, വിരമിക്കൽ, പ്രമോഷൻ, സ്ഥലമാറ്റം എന്നീ റെഗുലർ തസ്തികകളിൽ നിയമിക്കപ്പെടുന്നവർ (അംഗീകാരം ലഭിച്ചവർ)
7. 2015-16 അധ്യയനവർഷം മുതലുള്ള നിയമനങ്ങൾക്ക് സംരക്ഷണാനുകൂല്യം അനുവദിക്കുന്നതല്ല.
സിബിച്ചൻ കുരുവിള
( ലേഖകൻ ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വൈസ് പ്രസിഡന്റാണ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.