പാലാ: വ്യാപാര, സിനിമ, കെട്ടിട നിർമാണ ലോകത്ത് പാലായുടെ വിലാസങ്ങളിലൊന്നായിരുന്നു അന്തരിച്ച ചെറുപുഷ്പം കൊച്ചേട്ടൻ എന്ന ജോസഫ് ജെ. കക്കാട്ടിൽ. പേരും പെരുമയും ഏറെ നേടിയ കാലങ്ങളിലും ലാളിത്യംകൊണ്ടും സൗഹാർദതകൊണ്ടും ഇദ്ദേഹം ഏവർക്കും പ്രിയങ്കരനായിരുന്നു.
1975ൽ പുറത്തിറങ്ങിയ "അനാവരണ’മാണു ചെറുപുഷ്പം ഫിലിംസിന്റെ ആദ്യ മലയാള ചിത്രം. ആദ്യ സിനിമ സാന്പത്തികമായി വിജയിച്ചില്ലെങ്കിലും സിനിമാരംഗത്ത് കൊച്ചേട്ടൻ അറിയപ്പെടുന്ന വ്യക്തിയായി. നഷ്ടം വന്നെങ്കിലും അണിയറ പ്രവർത്തകർക്ക് സ്വന്തം കൈയിൽനിന്നു പണം കൊടുത്ത് കൊച്ചേട്ടൻ നീതി പുലർത്തി. തുടർന്നു സിനിമാനിർമാണത്തിൽനിന്നു മാറിയെങ്കിലും സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെ നിർദേശാനുസരണം വീണ്ടും സജീവമായി. 1977ൽ ശ്രീദേവി, മധു എന്നിവർ നായികാനായകന്മാരായ "ആ നിമിഷം’ വലിയ വിജയം നേടി. അടുത്തവർഷം (1978) കമൽഹാസൻ, മധു, ഷീല, സീമ എന്നിവർ അഭിനയിച്ച "ഈറ്റ’ വൻവിജയതോടെ മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും നിർമാതാവ് കൊച്ചേട്ടനും മാറി.
തുടർന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊന്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകളും സമ്മാനിച്ചു. 2000ൽ പുറത്തിറങ്ങിയ "നാടൻ പെണ്ണും നാട്ടുപ്രമാണിയു’ മാണ് അവസാന മലയാള ചിത്രം. തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകൾ നിർമിച്ചിട്ടുണ്ട്.
സിനിമയിലെ ഡിജിറ്റൽ വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓർഗനൈസേഷൻ (യുഎഫ്ഒ) സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം കേരളത്തിൽ നടപ്പിലാക്കിയതും ചെറുപുഷ്പമായിരുന്നു. ഉദയംപേരൂരിൽ അഞ്ചേക്കറിൽ പണിത ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെ സിനിമാ കേന്ദ്രമായിരുന്നു.
സിനിമയുടെ പാലായിലെ കേന്ദ്രമായാണു കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വീട് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് പ്രദേശത്തെ ഏറ്റവും വലുതായിരുന്ന ഈ വീട്ടിലാണു ചിത്രീകരണകാലത്ത് സിനിമാ പ്രവർത്തകരും നടീനടന്മാരും താമസിച്ചിരുന്നത്. നിരവധി സിനിമകളിലും കക്കാട്ടിൽ വീട് ലൊക്കേഷനായി.
പ്രേംനസീർ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, മധു, സുകുമാരൻ, സുരേഷ്ഗോപി, ജയറാം, ശ്രീനിവാസൻ, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണൻ, കെപിഎസി ലളിത, മേനക, ഉർവശി തുടങ്ങി നിരവധി താരങ്ങൾ കൊച്ചേട്ടന്റെ അതിഥികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. എ. വിൻസെന്റ്, ഐ.വി. ശശി, ഭരതൻ, പി.ജി. വിശ്വംഭരൻ, ശശികുമാർ, കമൽ തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
പാലാ ചെറുപുഷ്പം ആശുപത്രി കെട്ടിടമുൾപ്പെടെ പാലായിലും എറണാകുളത്തുമൊക്കെ നിരവധി കെട്ടിടങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.