കോട്ടയം: 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിൽ ദളിത് ക്രൈസ്തവർക്കായി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നു ഡിസിഎംഎസ് ആവശ്യപ്പെട്ടു.
പ്രകടനപത്രികയിൽ ദളിത് ക്രൈസ്തവർക്കു സർക്കാരിൽനിന്ന് സഹായം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട സംവിധാനം പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനാണെന്നും അതിന്റെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുമായുന്നു ഒന്നാമത്തെ വാഗ്ദാനം. ദളിത് ക്രൈസ്ത വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൊടുക്കുന്നതിന് വകയിരുത്തിയിട്ടുള്ള നോണ്‍ പ്ലാൻ ഫണ്ട് വിഹിതം ഇരട്ടിയാക്കും. പട്ടികജാതിക്കാർക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും തുല്യ അളവിൽ നൽകും. ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങൾ പട്ടികജാതിക്കാരുടേതുപോലെ എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങൾ.
എന്നാൽ, ഈ വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരിൽ കണ്ടു നിവേദനം സമർപ്പിക്കാനും യോഗം സംസ്ഥാന ഭാരവാഹികളെ ചുമതലപ്പെടുത്തി. വാഗ്ദാനങ്ങൾ പാലിച്ചില്ലായെങ്കിൽ സെക്രട്ടേറിയറ്റ് ധർണ ഉൾപ്പെടെയുള്ള സമരപരിപാടികൾ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യോഗം ചേർന്നത്. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കെസിബിസി, എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ് കുമാർ, രൂപതാ ഡയറക്ടർമാരായ ഫാ. ജോണ്‍ അരീക്കൽ, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. അഗസ്റ്റിൻ മൂഞ്ചേരി, ഫാ. തോംസണ്‍ കണ്ണൂർ, സംസ്ഥാന നേതാക്കളായ എൻ ദേവദാസ്, ജോർജ് എസ് പള്ളിത്തറ, ജസ്റ്റിൻ കുന്നുംപുറം, വൈ. ഫ്രാൻസിസ്, എ. അന്പി കുളത്തൂർ, ഷിബു ജോസഫ്, ജോണി പരമല, വിൻസെന്റ് ആന്റണി, ഷിബു പുനലൂർ, ജൈനമ്മ പുനലൂർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.