വിവാഹാഭ്യർഥന നിരസിച്ചതിനു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം തടവ്
Monday, November 23, 2020 11:58 PM IST
തൃശൂർ: വിവാഹാഭ്യാർഥന നിരസിച്ചതിന് എൻജിനിയറിംഗ് വിദ്യാർഥിനിയായിരുന്ന ചിയ്യാരം വത്സാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ(21) കുത്തിയും കത്തിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ വടക്കേക്കാട് കല്ലൂർകാട്ടയിൽ നിധീഷി(27)നെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ശിക്ഷിച്ചത്.
മറ്റു വകുപ്പുകൾ പ്രകാരം ആകെ ഒമ്പതു വർഷം കഠിനതടവും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴയിൽ അഞ്ചു ലക്ഷം രൂപ കേസിലെ ആറാം സാക്ഷിയും നീതുവിന്റെ മുത്തശിയുമായ വത്സല മേനോനു നല്കാനും വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്. നീതുവിനെ വളർത്തിയതു മുത്തശിയായിരുന്നു.
2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യം മൂലം നിധീഷ് നീതുവിനെ കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. നീതുവിനെ കുത്തിയും പിന്നീട് പെട്രോളൊഴിച്ചു കത്തിച്ചുമാണ് വീട്ടിലെ കുളിമുറിയിൽ കൊലപ്പെടുത്തിയത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നു.
അമ്മയുടെ മരണത്തെത്തു ടർന്നു ചിയ്യാരത്തെ അമ്മാവന്റെ വീട്ടിലായിരുന്നു നീതുവിന്റെ താമസം. അച്ഛൻ വേറെ കല്യാണം കഴിച്ച് മറ്റൊരിടത്താണ്.
കേസിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. 67 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ മരിച്ച നീതുവിന്റെ മുത്തശിയും അമ്മാവന്മാരും അയൽവാസികളും ഉൾപ്പെടെ 38 പേരെ വിസ്തരിച്ചു. 58 രേഖകളും 31 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.