തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ്: ഹര്‍ജി തീര്‍പ്പാക്കി
Wednesday, November 25, 2020 12:32 AM IST
കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിവച്ചത് സാങ്കേതിക കാരണങ്ങളാലാണെന്ന സര്‍ക്കാരിന്റെ വാദം രേഖപ്പെടുത്തിയ ഹൈക്കോടതി ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നല്കിയ കത്ത് നിയമപരമല്ലെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ സെപ്റ്റംബര്‍ നാലിനു നല്കിയ കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. സോഫ്റ്റ്വെയര് നവീകരണത്തിലും 20 ശതമാനം പഞ്ചായത്തുകളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നു രേഖകളില്‍ നിന്നു വ്യക്തമാണെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് നിർത്തി വയ്ക്കണമെന്ന് സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് അനുമാനിക്കാനാവും. ആ നിലയ്ക്ക് സാങ്കേതിക കാരണങ്ങളാല്‍ ഓഡിറ്റിംഗ് നിർത്തിവയ്ക്കാന്‍ സ്റ്റേറ്റ് ഓഡിറ്റ് ഡയറക്ടര്‍ സെപ്റ്റംബര്‍ നാലിനു നല്കിയ കത്ത് നിയമവിരുദ്ധമാണെന്ന് പറയാനാവില്ല. ഇതില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.