തിരുവനന്തപുരം: കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുകൂല പാനലിന് വൻ വിജയം. പ്രാഥമിക വായ്പാസഹകരണ സംഘങ്ങൾ, അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 14 പേരും എൽഡിഎഫ് പ്രതിനിധികളാണ്. ആദ്യ ഭരണ സമിതിയോഗം ഇന്നു നടക്കും. യോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കും. സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ ആദ്യ ചെയർമാനായേക്കുമെന്നാണു വിവരം. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ചെയർമാനെ തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തുക.യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച യോഗത്തിലാണ് എൽഡിഎഫിന്റെ സർവാധിപത്യം.
മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ നിന്ന് പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാബാങ്ക് കേരളബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാൽ ഇവിടെ ജില്ലാപ്രതിനിധി തെരഞ്ഞെടുപ്പു നടന്നില്ല. കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ എൽഡിഎഫ് പ്രതിനിധികൾ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. അർബൻ ബാങ്കുകളുടെ പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കൽ ജയിച്ചത്.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി വിജയിച്ചവരും ജില്ലയും ചുവടെ: എസ്.ഷാജഹാൻ-തിരുവനന്തപുരം, ജി.ലാലു-കൊല്ലം, എസ്.നിർമ്മല ദേവി-പത്തനംതിട്ട, എം.സത്യപാലൻ-ആലപ്പുഴ, കെ.ജെ.ഫിലിപ്പ്- കോട്ടയം, കെ.വി.ശശി-ഇടുക്കി, പുഷ്പദാസ്-എറണാകുളം, എം.കെ.കണ്ണൻ-തൃശൂർ, എ. പ്രഭാകരൻ-പാലക്കാട്, പി.ഗഗാറിൻ-വയനാട്, ഇ. രമേശ്ബാബു- കോഴിക്കോട്, കെ.ജി.വത്സല കുമാരി -കണ്ണൂർ, സാബു ഏബ്രഹാം -കാസർഗോഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.