തിരുവനന്തപുരം: പാൽ ഉത്പാദനത്തിൽ മിൽമ സ്വയം പര്യാപ്തതയിൽ. കഴിഞ്ഞ മേയ് മാസത്തോടെയാണ് പാൽ സംഭരണ-വിതരണത്തിൽ മിൽമ സ്വയം പര്യാപ്തതയിലെത്തിയത്. നവംബർ മാസത്തെ കണക്കു പ്രകാരം 70,000 മുതൽ 80,000 ലിറ്റർ വരെ അധികം പാൽ മിൽമ സംഭരിക്കുന്നുണ്ട്. സംസ്ഥാനത്തു മൂന്നു മേഖലകളിൽ നിന്നായി 15,06,566 ലിറ്റർ പാൽ മിൽമ സംഭരിക്കുന്പോൾ 13,31,926 ലിറ്റർ പാലാണ് വിൽപ്പന നടത്തുന്നത്. 1,74,640 ലിറ്റർ പാലാണ് മിച്ചം വരുന്നത്. മിൽമയുടെ തൈര്, വെണ്ണ, പനീർ, നെയ്യ്, സംഭാരം, ഐസ്ക്രീം, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഉദ്പാദനത്തിനായി പ്രതിദിനം ഒരു ലക്ഷം ലിറ്ററോളം പാലാണ് വേണ്ടിവരുന്നത്. ഇതിനുശേഷമാണ് 80,000 ലിറ്ററോളം പാൽ മിച്ചം വരുന്നത്. മിച്ചമുള്ള പാൽ പാൽപൊടി, നെയ്യ് എന്നിവയാക്കി സൂക്ഷിക്കുകയാണ് ഇപ്പോൾ മിൽമ ചെയ്യുന്നത്.
നിലവിൽ തിരുവനന്തപുരം മേഖലയിൽ മാത്രമാണ് ഉത്പാദനത്തേക്കാൾ കൂടുതൽ വിൽപ്പനയുള്ളത്. ഈ മാസത്തെ ശരാശരി കണക്കു പ്രകാരം തിരുവനന്തപുരം മേഖലയിൽ 4,03985 ലിറ്റർ പാൽ സംഭരിക്കുന്പോൾ 4,96,518 ലിറ്റർ പാലാണ് വിൽപനയുള്ളത്. എറണാകുളം മേഖലയിൽ 3,51,818 പാൽ സംഭരിക്കുന്പോൾ 3,47,682 ലിറ്റർ പാൽ വിറ്റഴിക്കുന്നു. അതേസമയം മലബാർ മേഖലയിൽ വിൽപ്പനയേക്കാൾ 2,63,048 ലിറ്റർ അധികം പാലാണ് മിൽമ സംഭരിക്കുന്നത്. 7,50,774 ലിറ്റർ പാൽ സംഭരിക്കുന്പോൾ 4,87,726 പാൽ മാത്രമാണ് വിൽപ്പനയുള്ളത്. സംസ്ഥാനത്ത് പാലിന് ഏറ്റവും അധികം വില നൽകുന്നതും മിൽമയാണ്. നിശ്ചിത ഗുണമേന്മയുള്ള പാലിന് കർഷകർക്കു മിൽമ നൽകുന്നത് ലിറ്ററിനു 38 രൂപ 23 പൈസയാണ്. സംസ്ഥാനത്ത് വിറ്റഴിക്കുന്നതിൽ 50 ശതമാനത്തോളം പാലാണ് മിൽമ വിൽക്കുന്നത്.
ഒരോ മേഖലയിലും പാൽ ഉത്പാദനത്തിൽ വലിയ വർധനയാണ് ഈ വർഷം ഉണ്ടായത്. തിരുവനന്തപുരം മേഖലയിൽ പാൽ ഉത്പാദനത്തിൽ 25 ശതമാനവും എറണാകുളം മേഖലയിൽ 14 ശതമാനവും മലബാർ മേഖലയിൽ 15 ശതമാനവും വർധനയുണ്ടായി. കൂടുതൽ ക്ഷീരകർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ക്ഷീരവികസന വകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികൾ പാൽ ഉത്പാദനത്തിന്റെ വർധനയ്ക്കു കാരണമായിട്ടുണ്ട്.
കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായും ക്ഷീരസംഘങ്ങൾ വഴി സംഭരിക്കാൻ കഴിയുന്നതും കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നു. കൂടുതൽ കർഷകരെ ക്ഷീരോത്പാദനമേഖലയിലേക്ക് ആകർഷിക്കുന്നതിനായി മിൽമയുടെ മേഖലാ യൂണിയനുകളും വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
പാൽപൊടി നിർമാണ ഫാക്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ ഉത്പാദനം വർധിച്ചതോടെ അധികമുള്ള പാൽ പൊടിയാക്കി മാറ്റുന്നതിനു പുതിയ പാൽപൊടി നിർമാണ ഫാക്ടറി ആരംഭിക്കാൻ ഒരുങ്ങുകയാണ് ക്ഷീര വികസന വകുപ്പ്. ഏറ്റവും അധികം പാൽ സംഭരിക്കുന്ന മിൽമ മലബാർ യൂണിയന്റെ കീഴിലായിരിക്കും ഇത് ആരംഭിക്കുക. സർക്കാരിന്റെ ഗ്യാരണ്ടിയോടെ ആരംഭിക്കുന്ന പദ്ധതിക്ക് നബാർഡിന്റെ സാന്പത്തിക സഹായവും ലഭിക്കും. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡാണ് സാങ്കേതിക സഹായം നൽകുക.
റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.