തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ 1,850 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ നിർദേശം നൽകി. പോലീസ് മോധാവി കമ്മീഷന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിലും (785) കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (5). പ്രശ്ന ബാധിത ബൂത്തുകളിൽ കമ്മീഷന്റെ ചെലവിൽ വീഡിയോഗ്രഫി നടത്തും. തിരുവനന്തപുരം-180, കൊല്ലം-35, പത്തനംതിട്ട- 5, ആലപ്പുഴ- 40, കോട്ടയം-30, ഇടുക്കി-12, എറണാകുളം- 55, തൃശൂർ-54, പാലക്കാട്-182, മലപ്പുറം-100, കോഴിക്കോട്-120, വയനാട്-152, കണ്ണൂർ- 785, കാസർഗോഡ്-100 എന്നിങ്ങനെയാണ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയ ബൂത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്കാസ്റ്റിംഗോ വീഡിയോഗ്രഫിയോ ഏർപ്പെടുത്താത്ത ബൂത്തുകളിൽ സ്ഥാനാർഥികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ വീഡിയോഗ്രഫി നടത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് അനുമതി തേടാം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് വീഡിയോഗ്രഫർമാരെ നിയോഗിക്കുക.ഇതിനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലോ അടയ്ക്കണം.
സ്ഥാനാർഥികൾ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യരുത്
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനാർഥികൾ ജോലിയുടെ ഭാഗമായോ അല്ലാതെയോ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ പാടില്ല. സ്ഥാനാർഥികൾ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതും സ്ഥാനാർഥികളായ ആശാ വർക്കർമാർ മരുന്ന് വിതരണം ചെയ്യുന്നതും വോട്ടർമാരെ സ്വാധീനിക്കാമെന്ന് കമ്മീഷൻ വിലയിരുത്തി.
പ്രചാരണം: സ്വകാര്യ വാഹനങ്ങൾക്ക് വിലക്കില്ല
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണത്തിന് സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ചട്ടങ്ങൾ അനുസരിച്ച് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വാഹനങ്ങളുടെ ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹന നന്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.
ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് , പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
വോട്ട് ചെയ്യാൻ സഹായി
കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകർക്ക് സഹായിയെ അനുവദിക്കും.സ്ഥാനാർഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.