തിരുവനന്തപുരം: പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്ത അഞ്ചു വർഷത്തക്ക് 50 ശതമാനം വാഹനനികുതി ഒഴിവാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. സിറ്റി ഗ്യാസ് പ്രോജക്ടിനും ഗാർഹിക ഉപയോക്താക്കൾക്കും പ്രയോജനം ചെയ്യുന്ന എൽഎൻജി, സിഎൻജിയുടെ മേലുള്ള വാറ്റ് നികുതി അഞ്ചു ശതമാനമാക്കി കുറയ്ക്കും. നിലവിൽ 14.5 ശതമാനമാണ് വാറ്റ് നികുതി. നിലവിലുള്ള ഉയർന്ന നികുതി നിരക്ക് ബിപിസിഎൽ, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും തടസമാണെന്നു കണ്ടതിനാലാണു നടപടി. നികുതിയിളവു വഴി 166 കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകും.
വ്യവസായ പാർക്കുകൾ, പ്ളോട്ടുകൾ, ഷെഡുകൾ, ലീസ് ഡീലുകൾ, ലീസ് കം സെയിൽ, സബ് ലീസ്, പൂർണ സെയിൽ ഡീസ് എന്നിവയുടെ ഭൂമി ഇടപാടുകൾക്കുള്ള സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പകുതിയാക്കി കുറച്ചു. തീറാധാരങ്ങൾക്കുള്ള സ്റ്റാംപ് ഡ്യൂട്ടി നാലു ശതമാനമായും രജിസ്ട്രേഷൻ ഫീസ് ഒരു ശതമാനവുമായി കുറച്ചു. നിലവിൽ ഇത് എട്ടും രണ്ടും ശതമാനം വീതമാണ്.
വൈദ്യുതി ഉപയോഗത്തിനു മേൽ 10 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയുണ്ട്. പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് ആദ്യ അഞ്ചു വർഷം വൈദ്യുതി ചാർജിനു മേലുള്ള ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.
* സർക്കാർ ഭൂമി പാട്ടത്തുക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പുതിയ സാന്പത്തിക വർഷത്തിലേക്കും ദീർഘിപ്പിക്കും. ഇതുവഴി 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
* 2018- 19 ബജറ്റിൽ അണ്ടർ വാല്യൂവേഷൻ കേസുകൾ തീർപ്പാക്കുന്നതിന് കോന്പൗണ്ടിംഗ് പദ്ധതിയുടെ കാലാവധി പുതിയ സാന്പത്തിക വർഷത്തിലേക്കും ദീർഘിപ്പിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
* 2014 ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർ ചെയ്തതും 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം അഞ്ചു വർഷത്തെ നികുതി അടച്ച മോട്ടോർ ക്യാബുകൾക്കും ടൂറിസ്റ്റ് മോട്ടോർ ക്യാബുകൾക്കുമുള്ള നികുതി കുടിശിക പത്തു ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും.
* പാലിയേറ്റീവ് കെയർ മേഖലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെ വാഹന നികുതി അടയ്ക്കുന്നതിൽ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കും.
* കേരള പൊതുവിൽപ്പന നികുതിയുടെ 2005-06 മുതൽ 2017-18 വരെയുള്ള നികുതി കുടിശികകൾക്ക് മുൻ ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി പുതിയ വർഷത്തിലും തുടരും. കേരള മൂല്യവർധിത നികുതി, കേന്ദ്ര വിൽപ്പന നികുതി, ആഡംബര നികുതി, സർചാർജ് നിയമപ്രകാരമുള്ള കുടിശിക, കേരള കാർഷികാദായ നികുതി തുടങ്ങിയ നിയമനങ്ങൾക്കു കീഴിൽ വരുന്ന കുടിശികകൾക്കാണ് പദ്ധതി ബാധകമാകുന്നത്.
* കുടിശികത്തുക ഒരുമിച്ചടച്ചാൽ നികുതിയിൽ 40 ശതമാനം ഇളവും തവണകളായി അടച്ചാൽ 30 ശതമാനം ഇളവും നൽകുന്നതാണ്. ഓപ്ഷൻ 2021 ഓഗസ്റ്റ് 31നകം ഫയൽ ചെയ്യണം. നിവലിലുള്ള നിബന്ധനകൾ പുതിയ ആംനനംസ്റ്റിയിലും തുടരും.
* ജിഎസ്ടി വരുമാനം മൂന്നു വർഷവും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ജിഎസ്ടി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. പൊരുത്തക്കേടുകൾ കണ്ട കേസുകളിൽ നോട്ടീസ് നൽകി. ഡേറ്റാ അനലറ്റിക്സ് ഉപയോഗിച്ചു ചരക്കുകളും സേവനങ്ങളും തരംതിരിച്ചു വിശകലനം തുടങ്ങി. നികുതി വെട്ടിപ്പിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. മറ്റു സ്രോതസുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ജിഎസ്ടി റിട്ടേണുമായി ഒത്തുനോക്കുന്നുണ്ട്. നിരീക്ഷണ കാമറകൾ നികുതിവെട്ടിപ്പു കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ട്.
* മൊബൈൽ ആപ്പുകൾ ഉപയോഗിച്ചു ജിഎസ്ടി രജിസ്ട്രേഷനുകളുടെ ആധികാരികത പരിശോധിക്കുന്നു. 100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ- ഇൻവോയ്സ് നിർബന്ധം.
* തിരുവനന്തപുരം ആസ്ഥാനമാക്കി ചരക്കു സേവന നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ പുതിയ സാന്പത്തിക വർഷം പ്രവർത്തനം തുടങ്ങും. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനുമായി സഹകരിച്ചു പരിശീലനം നൽകും.
* നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കും. ടാക്സ് പേയർ സർവീസ്, ഓഡിറ്റ് എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് എന്നീ രീതികളിലാണ് പുനഃസംഘടിപ്പിക്കുക.
* നികുതി വകുപ്പ് ഓഫീസുകളിൽ ഇ- ഓഫീസ് സംവിധാനം നടപ്പാക്കും. നികുതിദായകർക്കും വ്യാപാരികൾക്കും ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ഇതുവഴി സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.