തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യകേരള യാത്രയിൽ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട ജനകീയ വിഷയങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളിൽനിന്നുള്ള നിർദേശവും സ്വീകരിക്കും.
യാത്രയിലുടനീളം ജനകീയ വിഷയങ്ങളിലുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ അവസരം ഒരുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
31നു മഞ്ചേശ്വരം കുന്പളയിൽ നിന്നു തുടങ്ങുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. ഫെബ്രുവരി 22നു റാലിയോടെ തിരുവനന്തപുരത്തു സമാപിക്കും.
സംശുദ്ധം, സത്ഭരണം എന്ന മുദ്രാവാക്യമുയർത്തിയുള്ള യാത്രയിൽ കോണ്‍ഗ്രസ് പ്രതിനിധികളായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലിനെയും മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെയും ഉൾപ്പെടുത്തി. വി.ഡി. സതീശൻ എംഎൽഎയാണ് കണ്‍വീനർ. പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, ഷിബുബേബിജോണ്‍, ജി. ദേവരാജൻ, ജോണ്‍ ജോണ്‍, സി. പി. ജോണ്‍ തുടങ്ങിയവരാണ് അംഗങ്ങൾ.
31ന് ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ചേശ്വരത്തുനിന്നു തുടങ്ങുന്ന യാത്ര ഫെബ്രുവരി ഒന്നിന് കാസർഗോഡ്, കണ്ണൂർ ജില്ലകളിലും രണ്ടിന് കണ്ണൂരും പര്യടനം നടത്തും. മൂന്നിന് വയനാട്, കോഴിക്കോട്, നാലിന് കോഴിക്കോട്, അഞ്ചിനും ആറിനും മലപ്പുറം, ഏഴിനും എട്ടിനും പാലക്കാട്, ഒൻപതിനും പത്തിനും തൃശൂർ, 11, 12 തീയതികളിൽ എറണാകുളം, 13 ന് ഇടുക്കി, 14ന് കോട്ടയം, 15നും 16നും ആലപ്പുഴ, 17ന് പത്തനംതിട്ട, 18, 19- കൊല്ലം, 20,21 തിരുവനന്തപുരം എന്നിങ്ങനെയാണു പര്യടനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.