നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തു മാതൃകാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ സംസ്ഥാന സർക്കാർ ഇനി കാവൽ സർക്കാരായി മാറും. അതോടെ വികസന പദ്ധതികൾ അടക്കം വോട്ടർമാരെ പ്രത്യക്ഷത്തിൽ സ്വാധീനിക്കുമെന്നു ബോധ്യമുള്ള ഒരു പ്രഖ്യാപനവും സർക്കാരിന് ഇനി നടത്താൻ കഴിയില്ല. വോട്ടർമാരെ സ്വാധീനിക്കുന്ന എന്തെങ്കിലും പ്രഖ്യാപനം നടത്തിയാൽ അതു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി മാറും.
കോവിഡ് പ്രത്യേക സാഹചര്യത്തിൽ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി കോവിഡ് നിയന്ത്രണങ്ങളുമുണ്ട്. എന്നാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവൃത്തികൾ, മറ്റു കോവിഡ് പ്രതിരോധ തുടർ പ്രവർത്തനങ്ങൾ എന്നിവ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാതെ തന്നെ സർക്കാരിനു നടപ്പാക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
• തെരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധപ്പെടുന്നത് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അടക്കമുള്ള എല്ലാ പ്രവൃത്തികൾക്കും വിലക്കുണ്ട്.
• ഉദ്യോഗസ്ഥ പ്രീണന നടപടികളുടെ ഭാഗമായുള്ള സ്ഥാനക്കയറ്റം അടക്കമുള്ള ഉത്തരവുകളും ഇക്കാലയളവിൽ ഇറക്കാനാകില്ല. എന്നാൽ, കോടതി ഉത്തരവ് അനുസരിച്ചുള്ള സ്ഥാനക്കയറ്റവും മറ്റും നൽകുന്നതിനു തടസമില്ല. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ, ഡപ്യൂട്ടേഷൻ എന്നിവ മൂലം ഉണ്ടായ ഒഴിവുകൾ നികത്തുന്നതിന് ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ കമ്മിറ്റി യോഗം ചേരുന്നതിനും പ്രത്യേകം അനുമതിയുടെ ആവശ്യമില്ല.
• തൊഴിൽ പ്രീണനം നടത്തുന്ന തരത്തിലുള്ള നിയമനം നടത്താൻ സർക്കാരിനാകില്ല. എന്നാൽ, പിഎസ്സി റാങ്ക് പട്ടിക അടക്കമുള്ളവയിൽ നിന്നു നിയമനം നടത്തുന്നതിനു പെരുമാറ്റച്ചട്ടം തടസമാകില്ല.
• സർക്കാർ തുടങ്ങിവച്ച വികസന പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനു നിയമപരമായ തടസമില്ല.
• റോഡുകൾ, കുടിവെള്ള പദ്ധതികൾ എന്നിവയുടെ നിർമാണ ഉദ്ഘാടനം അടക്കമുള്ളവ നടത്താൻ പാടില്ല. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും പാടില്ല.
• ഭരണത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു പാടില്ല. മന്ത്രിമാർക്ക് പുതിയ വാഗ്ദാനങ്ങൾ നൽകാനാകില്ല.
• ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തോ, ഒൗദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചോ മന്ത്രിമാർ തെരഞ്ഞെടുപ്പു പ്രചാരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കണം.
• തെരഞ്ഞെടുപ്പു റാലികളും പ്രകടനങ്ങളും ഗതാഗതം തടസപ്പെടുത്തുന്ന തരത്തിലാകരുത്.
• കോവിഡ് കാലത്തു വീടുകളിൽ പ്രചാരണത്തിന് എത്തുമ്പോൾ സ്ഥാനാർഥിയടക്കം അഞ്ചു പേർ മാത്രമേ പാടുള്ളു. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. വീടുകളിലുള്ളവർക്കു ഹസ്തദാനം പാടില്ല.
• മദ്യമോ പണമോ മറ്റു പാരിതോഷികങ്ങളോ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ പാടില്ല.
• സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചു തെരഞ്ഞെടുപ്പു പ്രചാരണം നടത്തുമ്പോൾ പൊതുമര്യാദകൾ പാലിക്കണം. ഒരു സ്ഥാനാർഥിയെയോ രാഷ്ട്രീയ നേതാവിനെയോ വ്യക്തിപരമായി അപമാനിക്കുന്ന പോസ്റ്റുകൾ പാടില്ല.
• തെരഞ്ഞെടുപ്പു റാലിയുടെയും പൊതുസമ്മേളനത്തിന്റെയും വിവരങ്ങൾ ലോക്കൽ പോലീസിനെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുൻകൂട്ടി അറിയിക്കണം.
• വോട്ടെടുപ്പു ദിവസം പോളിംഗ് ബൂത്തിന് 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർഥികളുടെ ചിഹ്നമോ പേരോ പതിക്കാൻ പാടില്ല.
• വരൾച്ച, വെള്ളപ്പൊക്കം, കോവിഡ് പോലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം തേടുന്നതിനോ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കുന്നതിനോ സർക്കാരിന് തടസങ്ങളില്ല.
• പോളിയോ, എയ്ഡ്സ് പോലുള്ള ബോധവത്കരണ പരസ്യങ്ങൾ, തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരസ്യങ്ങൾ എന്നിവയും നടത്താം.
• സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി നടത്തൽ, കേടായ ജല വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തൽ, ഓടകളിൽനിന്നും കുളങ്ങളിൽനിന്നുമുള്ള മണ്ണ് നീക്കം ചെയ്യൽ, ശുചീകരണ, കൊതുകു നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ് എന്നിവയും നടത്താം.
പെരുമാറ്റച്ചട്ടം നിലവിൽ വന്നത് 1960ലെ തെരഞ്ഞെടുപ്പിൽ
മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തു നിലവിൽ വന്നത് 1960ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ. തെരഞ്ഞെടുപ്പിനു പെരുമാറ്റച്ചട്ടം ഇതിനു മുൻപു തന്നെ രാജ്യത്തു നിലവിൽ വന്നെങ്കിലും കേരളത്തിൽ രണ്ടാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു മുതലാണ് പ്രാവർത്തികമായത്. ആ തെരഞ്ഞെടുപ്പിൽ പിഎസ്പി നേതാവ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി.
പിന്നീട് അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയാത്ത തരത്തിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തിയത് 1979 ലാണ്. 1980 ൽ കേരളത്തിൽ നടന്ന നിയസഭാ തെരഞ്ഞെടുപ്പു മുതലാണ് വികസിപ്പിച്ച മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തു നിലവിൽ വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.