പിറവം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചിട്ടും ഗ്രേസ് മാർക്കിൽ തീരുമാനമാകാത്തത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഗ്രേസ് മാർക്ക് നൽകുന്നതിനെതിരേ ഹൈക്കോടതി ഉത്തരവിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമാകാത്തതാണ് തടസം. ഗ്രേസ് മാർക്ക് വിവരങ്ങൾ നൽകുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പ്രവർത്തന രഹിതമാണ്.
കലോത്സവം, കായികമേള എന്നിവ നടക്കാത്തതു മൂലം ഈ വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക് ലഭിക്കില്ല. അതേസമയം സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നിരുന്നതിനാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട കുട്ടികൾക്കു ഗ്രേസ് മാർക്കിന് അർഹതയുണ്ട്. 24 മുതൽ 120 വരെയാണ് ഗ്രേസ് മാർക്ക് ലഭിക്കേണ്ടത്.
കോവിഡ് മഹാമാരി കാലത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമാനതകളില്ലാത്ത പ്രവർത്തനമാണ് നടത്തിയത്. പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയ ‘ഒരു വയറൂട്ടാം’പരിപാടി, ഓൺലൈൻ വെർച്വൽ ക്ലാസുകൾ, ടിവി ചലഞ്ച്, വെർച്വൽ കലോത്സവം, ലക്ഷക്കണക്കിന് കുട്ടികൾക്ക് ശിശുദിന സമ്മാനം നൽകിയ ‘പുത്തനടുപ്പും പുസ്തകവും’ തുടങ്ങിയവ ഇതിൽപ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തി.
എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ് പ്രവർത്തകർ മാസ്കുകൾ നിർമിച്ചു വിതരണം ചെയ്തു. എട്ട്, ഒൻപത് ക്ലാസുകളിലാണ് കുട്ടികൾ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. ഇവർ ഇപ്പോൾ പത്തിലും പ്ലസ് ടു ക്ളാസിലും പരീക്ഷ എഴുതുന്നു. വിലപ്പെട്ട പഠനസമയം മാറ്റിവച്ചു സാമൂഹിക സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികൾക്കു പ്രചോദനമാണ് ഗ്രേസ് മാർക്കെന്നും അർഹതപ്പെട്ട മാർക്ക് ലഭിക്കാതെ വരരുതെന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോൺ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.