കോട്ടയം: കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ പദവികളിലേക്ക് കെ.എം. ചാണ്ടിയും കെ. കരുണാകരനും എ.കെ. ആന്റണിയും താത്പര്യപ്പെട്ടപ്പോൾ സ്ഥാനമോഹമില്ലെന്നു പറഞ്ഞ ഒരു കോണ്ഗ്രസുകാരൻ. ഇതേ വ്യക്തിതന്നെ നയാ പൈസ പ്രതിഫലം വാങ്ങാതെ അര നൂറ്റാണ്ടിലേറെ കോണ്‍ഗ്രസ് ദേശീയത മൂന്നു തലമുറകളിൽ പകർന്നു പാർട്ടിയെ ശക്തീകരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്തു. ഇന്നലെ അന്തരിച്ച കെ.എം. ചുമ്മാർ ഇത്തരത്തിൽ കോണ്‍ഗ്രസിലെ വേറിട്ടൊരു വ്യക്തിത്വമായിരുന്നു. ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, അധ്യാപകൻ തുടങ്ങിയ വിശേഷണങ്ങളിൽ ഒതുക്കാവുന്നതായിരുന്നില്ല ആ വ്യക്തിത്വം. നിസ്വാർഥതയ്ക്കും ആദർശത്തിനും പര്യായമായിരുന്നു ചുമ്മാർസാർ.
ഓരോ ജീവശ്വാസത്തിലും കോണ്‍ഗ്രസിന്റെ നൻമയും വളർച്ചയും കാംക്ഷിക്കുകയും ജീവിതം പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിക്കുകയും ചെയ്ത സാത്വികൻ. കെ.എം. ചാണ്ടി, എം.എം. ജേക്കബ്, കെ.കെ. ഏബ്രഹാം എന്നിവർക്കൊപ്പം പാലാ സമ്മാനിച്ച ആദർശവ്യക്തികളിൽ കെ.എം. ചുമ്മാറുമുണ്ട്.
ഇന്ത്യാ ചരിത്രവും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രവും കോണ്‍ഗ്രസ് ചരിത്രവും ഹൃദിസ്ഥമാക്കി അത് എഴുത്തിലും പ്രഭാഷണത്തിലും കാലത്തിന് സമർപ്പിക്കുകയും ചെയ്തയാൾ. ഇന്ത്യൻനാഷണൽ കോണ്‍ഗ്രസിന്റെ ഇന്നലെ വരെയുള്ള പരിണാമങ്ങൾ പഠിക്കാൻ ഗവേഷക വിദ്യാർഥിയുടെ മനസോടെ കോട്ടയം ദീപിക ലൈബ്രറിയിൽ എത്തി അദ്ദേഹം വർഷങ്ങളോളം കുറിപ്പുകൾ ശേഖരിച്ചിരുന്നു. ദേശീയപ്രസ്ഥാനങ്ങളെയും സ്വാതന്ത്ര്യസമരത്തെയും അടയാളപ്പെടുത്തുന്ന ആധികാരികലേഖനങ്ങൾ ദീപികയിൽ ഏറെ എഴുതുകയും ചെയ്തിട്ടുണ്ട്.
സ്വന്തം വീടിനെ പുസ്തകങ്ങൾകൊണ്ട് അലങ്കരിച്ച വിജ്ഞാനിയായിരുന്നു ഈ ഗാന്ധിയൻ. ആയിരക്കണക്കിനു പത്രത്താളുകളും ലേഖനങ്ങളും ഫയലിൽ സൂക്ഷിക്കുകയും സത്യങ്ങളെ അടിവരയിട്ട് അടയാളപ്പെടുത്തുകയും ചെയ്തയാൾ. സ്കൂൾ അധ്യാപകനും ഹെഡ്മാസ്റ്ററുമായി മൂന്നു പതിറ്റാണ്ടു പഠിപ്പിച്ച അതേ ആത്മാർഥതയിൽ അദ്ദേഹം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, സേവാദൾ ക്യാന്പുകളിൽ മൂവർണക്കൊടിയുടെ ഗാന്ധിയൻ സൈദ്ധാന്തികത പകർന്നുകൊടുത്തുകൊണ്ടിരുന്നു. ചുമ്മാർ കളരിയിൽ പഠിച്ചിറങ്ങിയവരിൽ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. ഹസൻ തുടങ്ങി നിലവിലെ യുവനിര വരെ ഉൾപ്പെടും.
അപാരമായിരുന്നു ആ പാണ്ഡിത്യവും സുക്ഷ്മതയുള്ള വാക്കുകളും കൃത്യതയുള്ള ഓർമശക്തിയും. കോണ്‍ഗ്രസിനെയും ദേശീയതയെയും കുറിച്ചുള്ള എന്തു ചോദ്യത്തിനും ആണ്ടുതീയതി വച്ച് ആധികാരിക മറുപടി നൽകുന്നയാൾ. സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ ചുമ്മാറിനെ വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസിനെ പ്രഘോഷിക്കുന്പോൾതന്നെ കമ്യൂണിസത്തെയും കേരള കോണ്‍ഗ്രസിനെയും ബിജെപിയെയും അദ്ദേഹം പഠനവിഷയമാക്കി. കോണ്‍ഗ്രസിലെ ശരികളെ ന്യായീകരിച്ച് കമ്യൂണിസത്തെ വിമർശിക്കാനും മാർക്സിസത്തിന്റെ പരിമിതികളെ അടയാളപ്പെടുത്താനും മടിച്ചില്ല. ഇ.എം.എസിന്റെ ഇസം, സഖാവ് കൃഷ്ണൻപിള്ളയെ കടിച്ച പാന്പ് ആര്, ഇ.എം.എസിനും മാർകിസ്റ്റ് പാർട്ടിക്കുമെതിരേ, മാർക്സിസ്റ്റ് പാർട്ടിയും ആദർശനിഷ്ഠയും, കിറ്റ് ഇന്ത്യാ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും എന്നീ പുസ്തക പേരുകൾതന്നെ അതിനു തെളിവ്.
കോണ്‍ഗ്രസ് കേരളത്തിൽ, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം എന്നി താത്വിക രചനകളിലൂടെ കോണ്‍ഗ്രസിനു കരുതൽ പകരുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് എങ്ങോട്ട് എന്നതും ചുമ്മാറിന്റെ പുസ്തകമാണ്. മീനച്ചിൽ നദീതട സംസ്കാരവും പരിണാമവും ഇതിവൃത്തമാക്കി സെന്റ്. തോമസ് കോളജ് പാലാ ചരിത്രം എന്ന രചനയും നടത്തി. ഗ്രൂപ്പിസം കത്തിപ്പടരുന്ന കാലത്തും കോണ്‍ഗ്രസിൽ ഗ്രൂപ്പുകളിക്കാത്ത കോണ്‍ഗ്രസുകാരനായിരുന്നു ചുമ്മാർ. കെ. കരുണാകരനോട് പുലർത്തിയ അതേ ബന്ധം എ.കെ. ആന്റണിയോടും പുലർത്തി. അതേ വികാരം ഉമ്മൻ ചാണ്ടിയോടും കാണിച്ചു. ഖദറിനെ ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും പൂജ്യ അടയാളമായി ധരിച്ചയാളാണ് ചുമ്മാർ. ഒരു ഘട്ടത്തിൽ കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനം കൈപ്പിടിയിൽ എത്തിയിട്ടും നിഷ്കളങ്കവും സംശുദ്ധവുമായ ചിരിയോടെ അതിനു നോ പറഞ്ഞ അധ്യാപകൻ. കെപിസിസി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികൾ മാത്രം ധരിച്ച് ലാളിത്യത്തിന്റെ ഉദാത്ത മാതൃകയായി ജീവിച്ച ചുമ്മാർ ഒരിക്കൽ പറഞ്ഞു. കോണ്‍ഗ്രസാണ് ജീവൻ, കോണ്‍ഗ്രസാണ് ജീവിതം.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.