തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗമാണു നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം രാത്രി ഒൻപതു വരെയാക്കണമെന്നതാണു പ്രധാന നിർദേശം.
ഹോട്ടലുകളിൽ ഒരേസമയം അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും അനുമതി. പൊതുചടങ്ങുകളുടെ സമയം രണ്ടു മണിക്കൂറായി കുറയ്ക്കണം. പൊതുപരിപാടികളിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. അടച്ചിട്ട മുറികളിലാണെങ്കിൽ നൂറു പേർക്കേ പ്രവേശനം അനുവദിക്കൂ.വിവാഹങ്ങൾ അടക്കമുള്ള പൊതുപരിപാടികളിൽ സദ്യ പാടില്ല, പകരം പാക്കറ്റ് ഫുഡ് നൽകാം. മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ പാടില്ലെന്നും നിർദേശമുണ്ട്. കോർ കമ്മിറ്റിയുടെ നിർദേശങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറും.
ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ചു അതത് ജില്ല ഭരണകൂടമാകും അന്തിമ തീരുമാനം എടുക്കു ക. ഇതുസംബന്ധിച്ച ഉത്തരവ് പിന്നാലെ പുറപ്പെടുവിക്കും. നേരത്തേയുള്ളതിന് സമാനമായി പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയുംപരിശോധനകൾ കർശനമാക്കും.
ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കും. വാർഡ് തല നിരീക്ഷണവും ക്വാറന്റൈനും കർശനമാക്കാനും യോഗം തീരുമാനിച്ചു. പൂർണമായുള്ള അടച്ചിടലിനു പകരം, കോവിഡ് കൂടുതലായി റിപ്പോർട്ടു ചെയ്യുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലും ഉടൻ തീരുമാനമുണ്ടാകും.
പരിശോധിച്ച എട്ടിൽ ഒരാൾക്കുവീതം രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പരിശോധന നടത്തിയ എട്ടിൽ ഒരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു. 5,692 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ എണ്ണം കുറഞ്ഞതു കൊണ്ടാണു രണ്ടു ദിവസവുമായി താരതമ്യം ചെയ്യുന്പോൾ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്നലെ 45,417 സാന്പിളുകൾ മാത്രമാണു പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ശതമാനമായി കുതിച്ചുയർന്നു. തീവ്ര കോവിഡ് വ്യാപനത്തിന്റെ സൂചനയാണിത്. ഇന്നലെ 11 മരണംകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,794 ആയി. 23 ആരോഗ്യപ്രവർത്തകർക്കുകൂടി രോഗം ബാധിച്ചു. യുകെയിൽ നിന്നു വന്ന ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു.
വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: കോഴിക്കോട് 1,010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.