തിരുവനന്തപുരം: ബന്ധുനിയമനക്കുരുക്കിൽ പിണറായി സർക്കാരിൽനിന്നു രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. സർക്കാർ അധികാരമേറ്റെടുത്ത് 143-ാം ദിവസം രാജിവയ്ക്കേണ്ടിവന്ന ഇ.പി. ജയരാജനായിരുന്നു ആദ്യമന്ത്രി. പിണറായി സർക്കാരിൽനിന്നുള്ള ആദ്യരാജിയുമായിരുന്നു അത്.
ഭാര്യാസഹോദരിയും പാർട്ടി നേതാവുമായ പി.കെ. ശ്രീമതിയുടെ മകൻ സുധീർ നന്പ്യാരെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതു വിവാദമായതാണ് ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. അന്നു വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ മന്ത്രിയുടെ രാജിവാങ്ങി വിവാദം തല്ലിക്കെടുത്തിയെങ്കിൽ മന്ത്രി ജലീലിന്റെ ബന്ധുനിയമനം വിവാദം പുറത്തുവന്നു രണ്ടരവർഷത്തോളമാകുന്പോഴാണ് രാജി. അതും മന്ത്രിപദവി ഒഴിയണമെന്ന ലോകായുക്ത ഉത്തരവു വന്നതിനു ശേഷം.
പിണറായി സർക്കാരിൽനിന്നുള്ള അഞ്ചാമത്തെ രാജിയാണു ജലീലിന്റേത്. ഇ.പി. ജയരാജനുശേഷം എ.കെ. ശശീന്ദ്രൻ ഹണിട്രാപ്പിൽപെട്ടു പുറത്തു പോയതായിരുന്നു രണ്ടാം രാജി. 2017 മാർച്ച് 26നായിരുന്നു ശശീന്ദ്രൻ രാജിവച്ചത്. ജയരാജനും ശശീന്ദ്രനും പിന്നീട് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നേടി മന്ത്രിസഭയിൽ മടങ്ങിയെത്തി. കായൽ കൈയേറ്റ വിവാദത്തിൽ രാജിവച്ച തോമസ് ചാണ്ടിയായിരുന്നു മൂന്നാം മന്ത്രി. 2017 നവംബർ 15 നായിരുന്നു ഇടതുമുന്നണിയിൽ തന്നെ ഒരുപാടു കോലാഹലങ്ങൾക്കുശേഷം തോമസ് ചാണ്ടി രാജിവച്ചത്. രണ്ടരമാസത്തിനു ശേഷം ശശീന്ദ്രൻ പകരം മന്ത്രിയാകുകയും ചെയ്തു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെത്തുടർന്ന് കെ. കൃഷ്ണൻകുട്ടിക്കു വേണ്ടി ജലവിഭവവകുപ്പു മന്ത്രിയായിരുന്ന മാത്യു ടി. തോമസ് 2018 നവംബർ 26നു രാജിവച്ചതായിരുന്നു നാലാം രാജി. ഇപ്പോൾ ജലീലിന്റെ രാജിയോടെ പിണറായി മന്ത്രിസഭയിൽനിന്നുള്ള രാജി അഞ്ചായി.
കേരള സംസ്ഥാനം രൂപീകൃതമായശേഷം വിവിധ മന്ത്രിസഭകളിൽ നിന്നുള്ള 53 -ാമത്തെ രാജിയാണു ജലീലിന്റേത്. മുന്‍പു ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി രാജിവയ്ക്കേണ്ടി വന്നത് 1967- 69 കാലഘട്ടത്തിലെ ഇ.എം.എസ്. മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞിനാണ്. മകനെ ധനവകുപ്പിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനത്തിൽ നിയമിച്ചെന്ന ആരോപണത്തെത്തുടർന്ന് 1969 മേയ് 13നു പി.കെ. കുഞ്ഞ് രാജിവച്ചു.
ഒരു ദിവസം മാത്രം മന്ത്രിക്കസേരയിൽ ഇരുന്നശേഷം രാജിവച്ച എം.പി. വീരേന്ദ്രകുമാർ, ഏറ്റവും കുറഞ്ഞ കാലം മന്ത്രിപദവി വഹിച്ച വ്യക്തിയെന്ന ചരിത്രവും കുറിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ടു വനം മന്ത്രിയായ വീരേന്ദ്രകുമാർ ഇറക്കിയ ഉത്തരവു വിവാദത്തിലായ സാഹചര്യത്തിൽ 1987 ഏപ്രിൽ മൂന്നിനു രാജി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ ഇ.എം.എസ് സർക്കാരിനു കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും അക്കാലയളവിൽ മന്ത്രിമാരാരും രാജി വയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. 1962-ൽ ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്തു പൊതുമരാമത്തുമന്ത്രി ഡി. ദാമോദരൻ പോറ്റിയും റവന്യു മന്ത്രിയായിരുന്ന എം.പി ഗോവിന്ദൻ നായരും രാജിവച്ചതായിരുന്നു കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യത്തെ രാജി. രണ്ടുപേരും 1962 ഒക്ടോബർ എട്ടിനാണു മന്ത്രി സ്ഥാനം ഒഴിയുന്നത്. പീച്ചി സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോ 1964 ഫെബ്രുവരി 20നു രാജിവച്ചു. കോണ്‍ഗ്രസിലെ പിളർപ്പിനും പിന്നീട് കേരള കോണ്‍ഗ്രസ് എന്ന പാർട്ടിയുടെ രൂപീകരണത്തിലേക്കും വരെ ഈ രാജി നയിച്ചതു ചരിത്രം.
1967-ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് ഭരണമുന്നണിയിലെ കക്ഷികൾ പരസ്പരം മത്സരിച്ച് അഴിമതി ആരോപണം ഉന്നയിച്ചതോടെ മന്ത്രിമാരുടെ കൂട്ട രാജി കണ്ടു. ഒടുവിൽ സർക്കാർ നിലംപൊത്തുകയും ചെയ്തു. പി.ആർ കുറുപ്പ്, പി.കെ കുഞ്ഞ്, സി.എച്ച് മുഹമ്മദ്കോയ, എം.എൻ ഗോവിന്ദൻ നായർ, ടി.വി തോമസ്, ബി. വെല്ലിംഗ്ടണ്‍, ടി.കെ ദിവാകരൻ തുടങ്ങി ഏഴു മന്ത്രിമാരാണ് അന്നു രാജി വച്ചത്. 1970-ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു ധനമന്ത്രിയായിരുന്ന എൻ.കെ ശേഷൻ, കൃഷി മന്ത്രിയായിരുന്ന ഒ. കോരൻ എന്നിവർ രാജിവച്ചു. 1977-ൽ അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ എൻ.ഇ ബലറാം, പി.കെ രാഘവൻ, പി.എസ് ശ്രീനിവാസൻ, സി.എച്ച് മുഹമ്മദ്കോയ തുടങ്ങിയവര്‍ക്കും രാഷ്ട്രീയ കാരണങ്ങളാൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിന്നീട് 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം മാണിയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്കോയയും രാജിവച്ചു.
1982-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണു സംസ്ഥാന ചരിത്രത്തിൽ ഒരു മന്ത്രിസഭയിൽനിന്ന് ഏറ്റവും കൂടുതൽ പേർ രാജിവയ്ക്കുന്നത്. എട്ടു പേരാണ് ആ മന്ത്രിസഭയുടെ കാലയളവിൽ രാജിവച്ചത്. കെ.കെ ബാലകൃഷ്ണൻ, എം.പി ഗംഗാധരൻ, സി.വി പദ്മരാജൻ, സിറിയക് ജോണ്‍, വയലാർ രവി, ആർ.ബാലകൃഷ്ണപിള്ള, കെ.ജി.ആർ കർത്ത, എൻ.ശ്രീനിവാസൻ എന്നിവരാണു രാജിവച്ച മന്ത്രിമാർ.
2001-ൽ ഇ.കെ നായനാർ സർക്കാരിൽ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രിസ്ഥാനം രാജിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായി. ബേബിജോണ്‍, പി.ആർ. കുറുപ്പ്, എ. നീലലോഹിത ദാസൻ നാടാർ എന്നിവർക്കും വിവിധ കാരണങ്ങളാൽ രാജി വയ്ക്കേണ്ടി വന്നു. തുടർന്നു വന്ന എ.കെ ആന്റണി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന കെ.ബി ഗണേഷ്കുമാർ പിതാവായ ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടി മന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്തു. 2004 ലെത്തിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വനംമന്ത്രിയായിരുന്ന കെ.പി. വിശ്വനാഥൻ രാജിവച്ചതു കോടതി പരാമർശത്തിന്റെ പേരിലായിരുന്നു.
2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിമാനയാത്രാ വിവാദത്തിന്റെ പേരിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന പി.ജെ ജോസഫിനു രാജിവയ്ക്കേണ്ടി വന്നു. തുടർന്നു ടി.യു കുരുവിള മന്ത്രിയായെങ്കിലും അദ്ദേഹവും കേസിന്റെ പേരിൽ രാജിവച്ചു. പിന്നീടു മോൻസ് ജോസഫ് മന്ത്രിയായി. പി.ജെ. ജോസഫ് കുറ്റവിമുക്തനായി വന്നതോടെ 2009 ഏപ്രിലിൽ മോൻസ് ജോസഫ് രാജിവച്ച് സ്ഥാനം ഒഴിഞ്ഞു കൊടുത്തു. പി.ജെ. ജോസഫ് വീണ്ടും മന്ത്രിയായി. 2010 ൽ കേരള കോണ്‍ഗ്രസ്- ജെ ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ്- എമ്മിൽ ലയിക്കാൻ തീരുമാനിച്ചതോടെ പി.ജെ. ജോസഫ് വീണ്ടും രാജിവച്ചു.
കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നുള്ള ആദ്യ രാജി വനംമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്കുമാറിന്റേതായിരുന്നു. കുടുംബ പ്രശ്നങ്ങൾ പരസ്യവിവാദമാകുകയും പോലീസ് കേസാകുകയും ചെയ്തതോടെ 2013 ഏപ്രിൽ ഒന്നിനു ഗണേഷ് കുമാർ രാജിവച്ചു.
ബാർക്കോഴ വിവാദത്തിലെ കോടതി പരാമർശത്തെ തുടർന്ന് 2015 നവംബർ 10 നു ധനമന്ത്രി കെ.എം. മാണി രാജിവച്ചു. ഇതിനു ശേഷം വിജിലൻസ് കോടതി പരാമർശത്തിന്റെ പേരിൽ എക്സൈസ് മന്ത്രി കെ. ബാബു രാജിവച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രാജി അംഗീകരിച്ചില്ല. ഒരാഴ്ചയ്ക്കകം ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി ബാബു മന്ത്രിസഭയിൽ തുടർന്നു.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.