തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 24, 25 (ശനി, ഞായർ) തീയതികളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംസ്ഥാന, കേന്ദ്ര ഓഫീസുകളെല്ലാം തന്നെ ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ സമയവും പ്രവർത്തിക്കണം. കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, കന്പനികൾ, സംഘടനകൾ, അവശ്യസേവന വിഭാഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ നിയന്ത്രണങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇവർ ഐഡി കാർഡ് ധരിച്ചിരിക്കണം.
ടെലികാം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും നിയന്ത്രണമില്ല. എന്നാൽ ഐടി മേഖലയിൽ അത്യാവശ്യത്തിനു മാത്രം ജീവിക്കാരെ മാത്രമേ ഓഫീസിൽ വന്ന് ജോലി ചെയ്യാൻ അനുവദിക്കാവൂ. ഫുഡ് ഷോപ്പുകൾ, പലചരക്ക് കടകൾ, ഫ്രൂട്ട് വെജിറ്റബിൾ കടകൾ, പാൽ ബൂത്തുകൾ, മീറ്റ്, ഫിഷ് സ്റ്റാളുകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാവുന്നതാണ്. ഹോം ഡെലിവറിക്കും അനുമതിയുണ്ട്. റെസ്റ്റോറന്റുകൾക്ക് തുറക്കാൻ അനുമതിയുണ്ടെങ്കിലും പാഴ്സൽ സർവീസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
ദീർഘദൂര ബസ് സർവീസുകൾക്കും ട്രെയിനുകൾക്കും തടസമില്ലാതെ സർവീസ് നടത്താം. വിമാന സർവീസുകൾക്കും വിലക്കില്ല. പൊതുഗതാഗത വാഹനങ്ങൾക്കും ചരക്കുനിക്കത്തിനുള്ള വാഹനങ്ങൾക്കും സർവീസ് നടത്താം.
സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും സർവീസ് നടത്തുന്നതിനു തടസമില്ല. വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വന്നിറങ്ങുന്ന യാത്രക്കാരുടെ സൗകര്യാർഥമാണ് ഇത് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാത്രാരേഖകൾ യാത്രക്കാർ കൈയ്യിൽ കരുതണം. വിവാഹങ്ങൾ, പാലു കാച്ചൽ തുടങ്ങിയ പരിപാടികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിച്ച് നടത്തുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.