തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായതിനെത്തുടർന്ന് സംസ്ഥാനത്ത് ഒൻപത് ദിവസത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചു. അന്തർജില്ലാ യാത്രകൾ ഉൾപ്പെടെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള കടുത്ത നിയന്ത്രണങ്ങളോട് ആദ്യദിനത്തിൽ ജനങ്ങൾ പൊതുവിൽ സഹകരിച്ചു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും പോലീസ് ഇന്നലെ കർശന പരിശോധന നടത്തി. അനാവശ്യമായി പുറത്തിറങ്ങിയവരുടെ പേരിൽ പോലീസ് കേസെടുത്തു; പിഴ ഈടാക്കി. അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു.
അവശ്യസേവന മേഖലയ്ക്കു പുറമേ അടിയന്തര ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകൾ, കോവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്കൊഴികെ മറ്റൊരു തരത്തിലുമുള്ള ഇളവുകൾ ലോക്ക്ഡൗണിൽ അനുവദിച്ചിട്ടില്ല.
മാസ്ക് ധരിക്കാത്ത 21,534 പേർക്കെതിരേ ഇന്നലെ പോലീസ് നടപടി സ്വീകരിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചതിനു സംസ്ഥാനത്തൊട്ടാകെ 5961 പേർക്കെതിരേ കേസെടുത്തു. 1405 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 24 പേർക്കെതിരേ കേസെടുത്തു. ഇതിനു പുറമെ അനാവശ്യമായി നിരത്തിലിറക്കിയ 613 വാഹനങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയുണ്ടാവില്ലെന്നു പോലീസ് അറിയിച്ചു.
യാത്രാപാസിന് ഓണ്‍ലൈൻ സംവിധാനമായി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈൻ സംവിധാനം സജ്ജമായി. pass.bsafe.kerala.gov.in എന്ന ലിങ്ക് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്.
പേര്, മേൽവിലാസം, വാഹനത്തിന്റെ നന്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചുവരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നന്പർ, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കണം. ഈ വിവരങ്ങൾ പോലീസ് കണ്ട്രോൾ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകും. യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് വെബ്സൈറ്റിൽനിന്നും മൊബൈൽ നന്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാം. അനുമതി ലഭിച്ച യാത്രാപാസ് ഡൗണ്‍ലോഡ് ചെയ്തോ, സ്ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാം. ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും ഉണ്ടാവണം.
അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതി. വീട്ടുജോലിക്കാർക്കും, കൂലിപ്പണിക്കാർക്കും, തൊഴിലാളികൾക്കും നേരിട്ടോ, അവരുടെ തൊഴിൽദാതാക്കൾ വഴിയോ പാസിന് അപേക്ഷിക്കാം. പൊതുജനങ്ങൾക്ക് തൊട്ടടുത്തുനിന്ന് അത്യാവശ്യ സാധനങ്ങൾ വാങ്ങാനും വാക്സിൻ സ്വീകരിക്കാനും സത്യവാങ്മൂലം എഴുതി കൈയിൽ കരുതിയാൽ മതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.