തിരുവനന്തപുരം: സ്വന്തം ജീവിതത്തെ നാടിന്റെ മോചനപ്പോരാട്ടത്തിന്റെ വീരേതിഹാസമാക്കിയ ധീരവനിതയാണ് കെ.ആർ. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
വിദ്യാർഥിജീവിത കാലഘട്ടത്തിൽതന്നെ കർമരംഗത്തേക്കും സമരരംഗത്തേക്കുമിറങ്ങി. നൂറുവയസ് പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങൾക്കിടയിൽത്തന്നെയുണ്ടായിരുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയുടെ വി യോഗത്തിലൂടെ നമുക്കു നഷ്ടമാകുന്നത്. അസാധാരണ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണ് ഗൗരിയമ്മ നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കേന്ദ്രമന്ത്രി വി. മുരളീധരൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബിനോയ് വിശ്വം എംപി, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ.എസ്. സലീഖ തുടങ്ങിയവരും അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.