തിരുവനന്തപുരം: എഡിജിപി ഇ.ജെ. ജയരാജ് അടക്കമുള്ള മുതിർന്ന പോലീസ് ഓഫീസർമാർ ഇന്നു സർവീസിൽനിന്ന് വിരമിക്കും. ഇതിൽ എട്ടു പേർ ഐപിഎസ് ഉദ്യോഗസ്ഥരാണ്. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എഡിജിപിയാണ് ജയരാജ്. ഏറെ വിവാദമായ ബാർ കോഴക്കേസ് അന്വേഷിച്ച എസ്പി ആർ. സുകേശനും ഇന്നു വിരമിക്കും. സ്റ്റേറ്റ് സ്പെഷൽബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് എസ്പിയാണ് ആർ.സുകേശൻ.
പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി എസ്.സുരേന്ദ്രൻ, പബ്ലിക്ക് ഗ്രീവൻസസ് എഐജി ടി.എഫ്. സേവ്യർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എറണാകുളം റെയ്ഞ്ച് എസ്പി പി.എസ്. സാബു, റെയിൽവേ എസ്പി എസ്.രാജേന്ദ്രൻ, സ്റ്റേറ്റ് സ്പെഷൽബ്രാഞ്ച് ഇന്റേണൽ സെക്യൂരിറ്റി എസ്പി രതീഷ് കൃഷ്ണൻ, ക്രൈംബ്രാഞ്ച് എറണാകുളം എസ്പി ടോമി സെബാസ്റ്റ്യൻ, പോലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പി വി.അജിത്ത്, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി എ.എസ്. രാജു എന്നിവരാണ് ഇന്നു വിരമിക്കുന്നത്. ഇവർക്കൊപ്പം ദേശീയ ഫുട്ബോൾ താരവും കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറുമായ സി.വി.പാപ്പച്ചനും ഇന്നു സർവീസിന്റെ പടിയിറങ്ങും.
എഡിജിപി ഇ.ജെ. ജയരാജ് 1983 ൽ അസിസ്റ്റന്റ് കമൻഡാന്റായാണ് പോലീസിൽ ചേർന്നത്. വിവിധ ബറ്റാലിയനുകളിൽ കമൻഡാന്റായും മലപ്പുറം, ആലപ്പുഴ ജില്ലകളിൽ എസ്പിയായും ജോലി ചെയ്തു. ബറ്റാലിയൻ ഡിഐജി, ക്രൈംബ്രാഞ്ച്, ബറ്റാലിയൻ ഐജി, ലീഗൽ മെട്രോളജി കണ്ട്രോളർ, ലോട്ടറി ഡയറക്ടർ, കോസ്റ്റൽ സെക്യൂരിറ്റി എഡിജിപി എന്നീ നിലകളിലും പ്രവർത്തിച്ചു.
ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ച ഫുട്ബോൾ താരമായ സി.വി.പാപ്പച്ചൻ ആംഡ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി 1985 ലാണ് ജോലിയിൽ പ്രവേശിച്ചത്. കെഎപി അഞ്ചാം ബറ്റാലിയൻ, മൂന്നാം ബറ്റാലിയൻ, ഒന്നാം ബറ്റാലിയൻ, ഐആർ ബറ്റാലിയൻ, കേരള പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ദീർഘകാലം കേരള പോലീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. എട്ടു വർഷം തുടർച്ചയായി സന്തോഷ് ട്രോഫി ടൂർണമെന്റിൽ കളിച്ചു. കാലിക്കറ്റ് നെഹ്റു കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ്, നെഹ്റു ഗോൾഡ് കപ്പ് ടൂർണമെന്റ്, പ്രീ വേൾഡ് കപ്പ്, ബ്രിസ്റ്റോൾ ഫെഡറേഷൻ കപ്പ്, സൗത്ത് ഏഷ്യൻ ഫെഡറേഷൻ കപ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2017 ൽ നാഗാലാൻഡിൽ നടന്ന ഡി.എൻ.മല്ലിക് സ്മാരക ഓൾ ഇന്ത്യ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പോലീസ് ടീമിന്റെ മാനേജരും ചീഫ് കോച്ചുമായിരുന്നു. കേരള പോലീസ് ജൂഡോ ടീമിന്റെ മാനേജരുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.