തിരുവനന്തപുരം: റവന്യു കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ കടുത്ത അലംഭാവം കാണിക്കുകയാണെന്നു കംപ്ട്രോളർ ആന്ഡ് ഓഡിറ്റർ ജനറൽ (സിഎജി). 2019 മാർച്ച് 31 വരെ 20,146.39 കോടി രൂപയുടെ നികുതി കുടിശികയാണ് പിരിച്ചെടുക്കാനുള്ളത്. ഇതിൽ 5,765.84 കോടി രൂപ കഴിഞ്ഞ അഞ്ചുവർഷത്തിലേറെക്കാലമായി പിരിക്കാതിരിക്കുന്നതാണെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജിഎസ്ടി നടപ്പാക്കിയതിൽ വീഴ്ചകളുണ്ടായി
പിരിച്ചെടുക്കാനുള്ള മൊത്തം കുടിശിക തുകയായ 20,146.39 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനത്തിന്റെ 22 ശതമാനമാണ്. ആകെ കുടിശികയിൽ 5,564.64 കോടി (27.62%) സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാനുള്ളതാണ്. റവന്യു വകുപ്പിന് കുടിശിക കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുക, കുടിശിക വസൂലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ പിന്തുടരൽ നടത്താതിരിക്കുക എന്നിവയാണ് കുടിശിക തീർപ്പാക്കാത്തതിന്റെ പ്രധാന കാരണങ്ങൾ. പതിനൊന്ന് വകുപ്പുകളിലായി അഞ്ചുവർഷത്തിലേറെയായി 5,765.84 കോടി രൂപയുടെ കുടിശികയുണ്ട്. ഇതിൽ എക്സൈസ് വകുപ്പിന്റെ 1952 മുതലുളള കുടിശികയും ഉൾപ്പെടുന്നുണ്ട്.
2018-19ൽ സംസ്ഥാനസർക്കാരിന്റെ മൊത്തം റവന്യുവരുമാനം മുൻ വർഷത്തെ തുകയായ 83,020.14 കോടിയിൽ നിന്നും 92,854.48 കോടിയായി ഉയർന്നിട്ടുണ്ട്. ഇതിന്റെ 67%മായ 50,644.11 കോടി രൂപ നികുതിവരുമാനത്തിൽ നിന്നുതന്നെയാണുണ്ടായതെന്നും സിഎജി വ്യക്തമാക്കുന്നു.
കാർഷിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ രഹസ്യസ്വഭാവമില്ല
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ ഒരുതരത്തിലുള്ള രഹസ്യസ്വഭാവവുമില്ലെന്ന് സിഎജി. നിയമപ്രകാരം പരീക്ഷ നടത്തിപ്പിന്ന് അക്കാദമിക് കൗണ്സിൽ പരീക്ഷകരുടെ ചുമതലകളെക്കുറിച്ച് ചട്ടങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു ചട്ടവും സർവകലാശാലയിൽ ഉണ്ടാക്കിയിട്ടില്ലെന്നാണു സിഎജി റിപ്പോർട്ടിലെ വിമർശനം.
സർവകലാശാലയുടെ ഭരണചട്ടക്കൂട് തീർത്തും ദുർബലമാണ്. ഫാക്കൽറ്റി അംഗങ്ങളുടെ നിയമനങ്ങളിലും പിഎച്ച്ഡി നൽകുന്നതിലും യുജിസി ചട്ടങ്ങൾ പാലിക്കുന്നതിലും സർവകലാശാല തീർത്തും പരാജയമാണ്. സംസ്ഥാനത്തെ നെൽകൃഷി ഭൂമിയുടെ 80 ശതമാനവും സർവകലാശാല കണ്ടെത്തിയ വിത്തുകളാണ് കൃഷിചെയ്യുന്നതെങ്കിലും സീഡ് ആക്ട് പ്രകാരം അവ വിജ്ഞാപനം ചെയ്യാത്തതുകൊണ്ട് സർവകലാശാല വികസിപ്പിച്ച പുതിയ ഇനം വിത്തുകളുടെ പ്രചാരം തടസപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പൊതുമരാമത്ത് വകുപ്പിനു കോടികളുടെ നഷ്ടമെന്ന്
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പൊതുമരാമത്തു വകുപ്പിനു കോടികളുടെ നഷ്ടമുണ്ടായതായി സിഎജി. ബിറ്റുമിൻ, റോഡ് റോളർ, എസ്റ്റിമേറ്റ് തയാറാക്കൽ എന്നിവയിലാണ് വലിയ നഷ്ടം ഉണ്ടായിട്ടുള്ളത്. ഉദ്യോഗസ്ഥർ ശരിയായി പരിശോധിക്കാത്തതു മൂലം ചില പ്രവൃത്തികൾക്കായി വാങ്ങിയ ബിറ്റുമിൻ ഇൻവോയ്സുകളുടെ ഒന്നിലധികം പകർപ്പുകളാണ് കരാറുകാർ നൽകി വകുപ്പിനെ കബളിപ്പിച്ചത്. ഇത് മറ്റുപദ്ധതികൾക്ക് നൽകിയതിലൂടെ കരാറുകാർക്ക് 30.65 ലക്ഷം രൂപയുടെ അധികലാഭമാണ് ഉണ്ടായത്. ബിറ്റുമിന്റെ വിപണി വില കുറഞ്ഞ അവസരത്തിൽ വകുപ്പുതല ബിറ്റുമിന്റെ വിലയുള്ള വ്യത്യാസം ഈടാക്കത്തതുകൊണ്ട് കരാറുകാർക്ക് 4.36 കോടി രൂപയുടെ അനർഹമായ നേട്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വൈദ്യുതി ബോർഡ് കടക്കെണിയിലെന്ന്
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡ് വലിയ കടക്കെണിയിലെന്ന് സിഎജി. 2018-19 വർഷം കെഎസ്ഇബിയുടെ നഷ്ടം 1,860.42 കോടി രൂപയാണ്. കെഎസ്ഇബി അവരുടെ തന്നെ ജലവൈദ്യുത നയം പാലിക്കാതിരിക്കുകയൂം വേനൽകാലത്തെ പീക്ക് അവറുകളിൽ അധികവൈദ്യുതി ആവശ്യകതയനുസരിച്ച് ഉത്പാദനം നടത്താത്തതും വൻ നഷ്ടത്തിന് കാരണമായെന്നാണു സിഎജിയുടെ കണ്ടെത്തൽ.
കെഎസ്ഇബി അവരുടെ തന്നെ ജലവൈദ്യുത ഉത്പാദന നയം പാലിക്കുന്നതിൽ പരാജയപ്പെട്ടു. വേനൽക്കാലത്തെ പീക്ക് അവറുകളിൽ ചെലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് പരാജയപ്പെട്ടതുമൂലം 86.40 മെഗാവാട്ട് വൈദ്യുതിക്കായി 25.31 കോടി രൂപ അധികമായി ചെലവഴിച്ചു. അതുപോലെ കുറ്റ്യാടി എക്സ്റ്റെൻഷൻ പദ്ധതിയിൽ ജലമെത്തിക്കുന്നതിനായി കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് വിഭജിച്ചത് ജലത്തിന്റെ ഒഴുക്കിൽ സമ്മർദ്ദം ശക്തമാക്കി. ഇതിന്റെ ഫലമായി 10 മെഗാവാട്ട് ഉത്പാദന ശേഷി കുറഞ്ഞു. ഇത് ആദ്യമേതന്നെ ശ്രദ്ധയിൽപ്പെട്ടെങ്കിലും പരിഹരിക്കുന്നതിനുണ്ടായ കാലതാമസം 178.70 മെഗവാട്ട് വൈദ്യുതിയുടെ ഉത്പാദനനഷ്ടത്തിനും 52.36 കോടിയുടെ വൈദ്യുതി വാങ്ങുന്നതിനും കാരണമായി. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ആദ്യഘട്ട യൂണിറ്റുകളുടെയും ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ഒന്ന്, രണ്ട്, മൂന്ന് അഞ്ച് യൂണിറ്റുകളുടെയും ശേഷി വർധിപ്പിക്കൽ സാധ്യത ഉപയോഗപ്പെടുത്താതിരുന്നതു പ്രതിവർഷം 212.04 മെഗാവാട്ട് അധികവൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായതെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.