തിരുവനന്തപുരം: കോവിഡ്മൂലം വിദേശ വിനോദസഞ്ചാരികൾ എത്താൻ വൈകുമെന്നും അതിനാൽ ആഭ്യന്തര ടൂറിസത്തിന് പ്രോത്സാഹനം നൽകുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കും ഒരു ജില്ലയിൽ നിന്ന് തൊട്ടടുത്ത ജില്ലയിലേക്കുമുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കും. 2025 ഓടെ 20 ലക്ഷം വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുകയാണ് ലക്ഷ്യം. വിദേശ സഞ്ചാരികളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ പ്രചാരണം നടത്തും. 2019ൽ 11.89 ലക്ഷം വിദേശസഞ്ചാരികൾ കേരളത്തിലെത്തിയിരുന്നു.സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഓരോ വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ, മുസരിസ്, ട്രാവൻകൂർ, തലശേരി ഹെറിടേജ് ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. കോവളം, വർക്കല പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകും. തീർഥാടന ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കും. മലപ്പുറം ജില്ലയിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ സ്മാരകങ്ങൾ കോർത്തിണക്കി ടൂറിസം പദ്ധതി വിപുലീകരിക്കും.ഫാം ടൂറിസത്തെ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൗസ്ബോട്ട്, ഹോംസ്റ്റേ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ബസുകളിലെ ജീവനക്കാർ എന്നിവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി യോഗം വിളിച്ചിരുന്നു. ഹൗസ്ബോട്ടുകളിലെ മാലിന്യ നിർമാർജനത്തിനു സംവിധാനം ഒരുക്കും. ഹൗസ്ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ച് പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ എല്ലാ ജീവനക്കാർക്കും കൊവിഡ് വാക്സിൻ ഉറപ്പാക്കും. ഇ.ടി ടൈസണ്, വി. ശശി, ഇ. ചന്ദ്രശേഖരൻ, സി.സി മുകുന്ദൻ, എം.കെ മുനീർ, കുറുക്കോളി മൊയ്തീൻ, അബ്ദുൾ ഹമീദ്, സി.എച്ച് കുഞ്ഞന്പു, തോമസ് കെ. തോമസ്, ഐ.സി ബാലകൃഷ്ണൻ, വി. ജോയ്, കെ. ബാബു, എ.എൻ ഷംസീർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്ര
മഴയിൽ തകർന്ന റോഡ് പുനർനിർമിക്കാൻ 52 കോടി വേണ്ടിവരും
ന്യൂന മർദത്തത്തുടർന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിനായി 52 കോടി രൂപ ആവശ്യമായി വരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകളുടെ ഉപരിതലത്തിനും സംരക്ഷണ ഭിത്തികൾക്കും ഓടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് എ.കെ.എം. അഷ്റഫ്, പി.കെ. ബഷീർ, എൻ.ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ എന്നിവരെ മന്ത്രി അറിയിച്ചു.
ടൂറിസം തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കും
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ പ്രാരംഭ നടപടികൾ ആരംഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനരഹിതരായ സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുമാർക്ക് ഒറ്റത്തവണ ഗ്രാന്റായി പതിനായിരം രൂപ നൽകിയിട്ടുണ്ട്. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കേരള ബാങ്ക് വഴി 30000 രൂപവരെ വായ്പ അനുവദിക്കുന്നതിന് ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീം നടപ്പാക്കിയിട്ടുണ്ടെന്ന് അബ്ദുൽ ഹമീദ്, പി.കെ. ബഷീർ, എം.കെ. മുനീർ, കുറുക്കോളി മൊയ്തീൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തൊഴിലില്ലായ്മനിരക്ക് വർധിച്ചു
സംസ്ഥാനത്തെ തൊഴിലില്ലായ്മനിരക്ക് വർധിച്ചതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. 2021 മെയ് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളിൽ 37.71 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 മാർച്ചിൽ ഇത് 34.24 ലക്ഷം ആയിരുന്നു.മേയിലെ കണക്ക് പ്രകാരം 11 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. 2020 മാർച്ചിൽ ഇത് 10 ശതമാനമായിരുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്. 2020 ജൂണിലെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 20.8 ഉം കേരളത്തിൽ ഇത് 27.3 ശതമാനവുമാണ്.പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, ഇ.കെ വിജയൻ, പി. ബാലചന്ദ്രൻ എന്നിവരുടെ ചോദ്യത്തിനു മന്ത്രി മറുപടി നൽകി.
ടൗട്ടെ ചുഴലിക്കാറ്റ്:മരിച്ചത് 11 പേർ
ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് 11 പേർക്ക് ജീവൻ നഷ്ടമായെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. 22 പേർക്ക് പരിക്കേറ്റു. 24433 ഹെക്ടർ പ്രദേശത്ത് കൃഷിനാശമുണ്ടായി. 4392 വളർത്തുമൃഗങ്ങൾ നഷ്ടമായി. 29 മത്സ്യബന്ധന ബോട്ടുകൾ പൂർണമായും 96 എണ്ണം ഭാഗികമായും നശിച്ചു. 235 മത്സ്യബന്ധന വലകൾ പൂർണമായും നശിച്ചു. 47 എണ്ണത്തിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
261 വീടുകൾ പൂർണമായും 4776 വീടുകൾ ഭാഗികമായും തകർന്നു. റോഡ്, വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്ഫോമറുകൾ, കുടിവെള്ള ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ 93.06 കോടി രൂപയുടെ നാശ നഷ്ടം കണക്കാക്കി.
ചുഴലിക്കാറ്റിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാലു ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. ടി.വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, പി അബ്ദുൽ ഹമീദ്, യു.എ ലത്തീഫ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.