എംഎസ്എഫ് നേതാവിന്റെ അറസ്റ്റ് : മുസ്ലിം ലീഗ് ആശയക്കുഴപ്പത്തിൽ
Saturday, September 11, 2021 12:54 AM IST
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനു എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അറസ്റ്റിലായതോടെ ‘ഹരിത’വിഷയത്തിൽ നിലപാടു കൈക്കൊള്ളാനാകാതെ മുസ്ലിം ലീഗ് നേതൃത്വം.
പരാതി കാര്യമാക്കാതെ മുന്നോട്ടു പോയിരുന്ന ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം ഹരിതയുടെ സംസ്ഥാനകമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. ഹരിത നേതൃത്വത്തെ ധിക്കരിച്ചുവെന്നായിരുന്നു നേതാക്കൾ വിശദീകരിച്ചത്. എംഎസ്എഫ് നേതാക്കൾക്കെതിരേ സംസ്ഥാന വനിതാ കമ്മീഷനിൽ നൽകിയ പരാതി ഹരിത പിൻവലിക്കാൻ കൂട്ടാക്കാത്തതായിരുന്നു ലീഗിനെ ചൊടിപ്പിച്ചത്.
പരാതി പരാതിയുടെ വഴിക്ക് നീങ്ങിയതോടെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ അറസ്റ്റിലുമായി. കേസ് തുടർനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യും. ഇതോടെ എംഎസ്എഫ് നേതൃത്വത്തെ തള്ളണോ അതോ ഹരിതയെ കൊള്ളണോ എന്ന ആശയകുഴപ്പമാണ് ലീഗിനെ ഉലയ്ക്കുന്നത്.
ഹരിതയുടെ പ്രവർത്തനംതന്നെ ഇല്ലാതാക്കാനുള്ള പദ്ധതിയായിരുന്നു മുസ്ലിം ലീഗ് ഒരുക്കിയിരുന്നത്. അതിനായി ഹരിതയോട് മൃദുസമീപനം പുലർത്തിയിരുന്ന എം.കെ.മുനീറിനെപ്പോലുള്ള നേതാക്കളോട് മാധ്യമങ്ങൾക്കുമുൻപിൽ പാർട്ടിലൈൻ അവതരിപ്പിക്കാനും നിർദേശിച്ചിരുന്നു. മാത്രമല്ല മുസ്ലിം ലീഗിലെ പ്രമുഖ വനിതാനേതാക്കളായ ഖമറുന്നീസ അൻവർ, നൂർബിന റഷീദ് തുടങ്ങിയവരെയും പാർട്ടി അണിനിരത്തി. ഇതിനിടെ എംഎസ്എഫ് നേതാവ് അറസ്റ്റിലായതോടെ കാര്യങ്ങൾ അട്ടിമറിഞ്ഞു.
പരാതി നേരിടുന്ന എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറന്പ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് തുടങ്ങിയവരുടെ അറസ്റ്റും വരുംദിവസങ്ങളിലുണ്ടാകാനാണു സാധ്യത. സമൂഹമാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശക്തമായി രംഗത്തുള്ളപ്പോൾ ഹരിതയെ തഴഞ്ഞുള്ള നിലപാട് രാഷ്ട്രീയമായി ലീഗിനെ പരിക്കേൽപ്പിക്കും.
- ബൈജു ബാപ്പുട്ടി