കാർഷിക കടാശ്വാസ കമ്മീഷന്റെ കനിവുതേടി 58,281 അപേക്ഷകൾ
Tuesday, September 21, 2021 12:46 AM IST
തൊടുപുഴ: പ്രകൃതി ക്ഷോഭവും കോവിഡും സൃഷ്ടിച്ച ദുരിതക്കയത്തിൽ കർഷകർ പൊറുതിമുട്ടുന്പോൾ സംസ്ഥാനത്ത് കാർഷിക കടാശ്വാസ കമ്മീഷന്റെ കനിവുതേടി കെട്ടിക്കിടക്കുന്നതു 58,281 അപേക്ഷകൾ. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മറ്റു ജില്ലകളിൽ 2014 മാർച്ച് 31 വരെ സ്വീകരിച്ച അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്.
കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രം 2018 ഒക്ടോബർ 31 വരെയുള്ള അപേക്ഷകൾ സ്വീകരിക്കാൻ സർക്കാർ പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. മറ്റു ജില്ലകളിലെ കർഷകർക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ല.
ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ- 29,681 എണ്ണം. തിരുവനന്തപുരം-7568, കൊല്ലം-1880, കോട്ടയം-844, പാലക്കാട് -3965, കോഴിക്കോട്-1001, മലപ്പുറം-455, കണ്ണൂർ -5671,കാസർഗോഡ്-3121, വയനാട്-3034,പത്തനംതിട്ട-500 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ അപേക്ഷകരുടെ എണ്ണം. നിലവിൽ ആലപ്പുഴ-287, എറണാകുളം-267 എന്നീ ജില്ലകളിൽ മാത്രമാണ് സിറ്റിംഗ് നടത്തി തീർപ്പ് കൽപ്പിച്ചിട്ടുള്ളത്. രണ്ടുലക്ഷം രൂപ വരെയാണ് കർഷകർക്ക് കടാശ്വാസം ലഭിക്കുന്നത്.
നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പുണ്ടായാൽ പോലും രണ്ടുപ്രളയവും കോവിഡും മൂലമുണ്ടായ പ്രതിസന്ധിയിൽ ഉഴലുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. പുതിയ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ അതിനായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണം. അതിനുള്ള നടപടി സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കടക്കെണിയിലും ജപ്തി ഭീഷണിയിലും കഴിയുന്ന കർഷകർ ആവശ്യപ്പെടുന്നത്.
ബാങ്കിന്റെയും കർഷകരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമെ കടാശ്വാസം പ്രഖ്യാപിക്കാൻ കഴിയൂ. ഇതാണ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് നീണ്ടുപോകാൻ കാരണമെന്നാണ് അധികൃതരുടെ ന്യായം.
മോറട്ടോറിയത്തിന്റെ കാലാവധി തീർന്നതുമൂലം ബാങ്കുകൾ ജപ്തി ഭീഷണി മുഴക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ ഏറ്റവും അപേക്ഷകരുളള ഇടുക്കി ജില്ലയിൽ തുടർച്ചയായി സിറ്റിംഗുകൾ നടത്തി അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലയിൽ നിന്നുള്ള കാർഷിക കടാശ്വാസ കമ്മീഷനംഗമായ ജോസ് പാലത്തിനാൽ പറഞ്ഞു.
ജോയി കിഴക്കേൽ