നടപടിക്കു വിധേയരായവർ സിപിഎം സമ്മേളനങ്ങൾ നിയന്ത്രിക്കുന്നതു വിവാദമാകുന്നു
Wednesday, September 22, 2021 12:38 AM IST
കോട്ടയം: അച്ചടക്ക നടപടികൾക്കു വിധേയരായവർ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ നിയന്ത്രിക്കുന്നത് വിവാദമാകുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ 19നും അതിനടുത്ത ദിവസങ്ങളിലും നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് അച്ചടക്ക നടപടികൾക്കു വിധേയരായവർ ഉദ്ഘാടകരും പ്രധാന നടത്തിപ്പുകാരുമായി മാറിയത്.
സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളെ തരംതാഴ്ത്തി കാട്ടുന്നതായി ഒരുവിഭാഗം നേതാക്കളുടെ പ്രവർത്തനങ്ങളെന്ന് പരാതി ഉയർന്നു കഴിഞ്ഞു. പാർട്ടിയുടെ സംഘടനാ സംവിധാന പ്രകാരം നടപടികൾക്ക് വിധേയരായവർ ഉദ്ഘാടകരും നടത്തിപ്പുകാരുമാകാൻ പാടില്ലെന്ന ചട്ടങ്ങൾ മറികടന്നാണ് ഉദ്ഘാടന മഹാമഹങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമാകാത്തതിനാൽ അതുവരെ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാമെന്നാണ് നടപടിക്കു വിധേയരായവർ പറയുന്നത്. ഇത്തരം സാങ്കേതികതയുടെ മറവുപിടിച്ച് അച്ചടക്ക നടപടികളെ അപ്രസക്തമാക്കുന്നതു പാർട്ടി അണികളിൽ ശക്തമായ എതിർപ്പാണുണ്ടാക്കിയിരിക്കുന്നത്.
ജില്ലാതല നേതാക്കൾക്കെതിരേ കടുത്ത നടപടിയുണ്ടായ എറണാകുളം ജില്ലയിൽ ഇവർ തന്നെ സമ്മേളനങ്ങളുടെ പ്രധാന നടത്തിപ്പുകാരും ഉദ്ഘാടകരുമായത് പാർട്ടിയിൽ ഇതുവരെയില്ലാത്ത വിധം വിമർശനങ്ങളിലേക്കാണ് വഴിതുറന്നത്.
നടപടിക്കു വിധേയരായവരെ അനുകൂലിക്കുന്ന വിഭാഗങ്ങളിൽപ്പെട്ടവർ പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടനചിത്രങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഇപ്പോൾ അവർക്കുതന്നെ വിനയായിരിക്കുകയാണ്.
പാർട്ടി സംസ്ഥാന നേതൃത്വം ഇക്കാര്യം ഗൗരവമായെടുക്കുമെന്നാണ് പ്രവർത്തകർ കരുതുന്നത്. ഈയാഴ്ചയിലും നടപടികൾക്ക് വിധേയരായവർ പ്രധാനികളാകുന്ന ഒട്ടേറെ ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങൾക്കു ശേഷം ഒക്ടോബർ ആദ്യമാണ് ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം