ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിക്കല്‍: വിടുതല്‍ ഓര്‍ഡര്‍ കൈപ്പറ്റിയവര്‍ ത്രിശങ്കുവില്‍
Saturday, September 25, 2021 12:35 AM IST
കൊച്ചി: വേണ്ടത്ര ആലോചനയില്ലാതെ ഉത്തരവുകള്‍ ഇറക്കുന്നതും, ചോരുന്നതും മരവിപ്പിക്കുന്നതും പിന്വലിക്കുന്നതുമൊന്നും പുതുമയല്ലാത്ത കെഎസ്ആര്‍ടിസിയില്‍ അടുത്തയിടെ ഇറക്കിയ പൊതു സ്ഥലംമാറ്റ ഉത്തരവും വിവാദച്ചുഴിയില്‍.
മൂവായിരത്തോളം പേരെ സ്ഥലംമാറ്റിയുള്ള ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചപ്പോള്‍ നിരവധി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വഴിയാധാരമായി. നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പോകളില്‍നിന്നു പലരും വിടുതല്‍ വാങ്ങിപ്പോയ ശേഷമാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. വിടുതല്‍ ഓര്‍ഡര്‍ കൈപ്പറ്റി കുടുംബസമേതം ജില്ലവിട്ട് വിദൂരങ്ങളിലേക്ക് പോയവര്‍ പോലുമുണ്ട്.
പഴയ ജോലിസ്ഥലം വിട്ടിട്ടും പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യാനായിട്ടില്ല എന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഇനി പുതിയ ഉത്തരവിറങ്ങുന്നതുവരെ കാത്തിരിക്കുകയോ അതല്ലെങ്കില്‍ പഴയ സ്ഥലങ്ങളിലേക്ക് മടങ്ങുകയോ മാത്രമാണ ഇവര്‍ക്കു മുന്നിലുള്ള മാര്‍ഗം.
സ്ഥലംമാറ്റ പട്ടികയിൽ മാനേജിംഗ് ഡയറക്ടര്‍ ഒപ്പിടുന്നതിനു മുന്‍പുതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഉത്തരവിന്റെ പകര്‍പ്പ് വ്യാപകമായി പ്രചരിച്ചതായിരുന്നു ആദ്യവിവാദം. പിന്നീട് എംഡി ഒപ്പിട്ട കോപ്പി ഇറക്കിയെങ്കിലും സ്ഥലംമാറ്റത്തിനെതിരേ നൂറുകണക്കിനാളുകള്‍ പരാതിയുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഗതാഗതമന്ത്രി ആന്റണി രാജു സ്ഥലംമാറ്റ ഉത്തരവ് പരിശോധനയ്ക്കായി വിളിപ്പിക്കുകയും പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് മരവിപ്പിക്കുകയുമായിരുന്നു.
ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ട്രാന്‍സ്ഫര്‍ ലിസ്റ്റ് കരടായി പരിഗണിക്കണമെന്നും ഈ ഉത്തരവു പ്രകാരം ആര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍നിന്ന് വിടുതല്‍ നല്‍കേണ്ടെന്നും വ്യക്തമാക്കി തിരുത്തല്‍ ഉത്തരവും ഇറങ്ങിയിട്ടുണ്ട്. അതേസമയം, താന്‍ ഒപ്പിടുന്നതിനു മുമ്പ് സ്ഥലംമാറ്റ ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ ഏറെ അസ്വസ്ഥനായ മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.