കോട്ടയം: അതിശക്തമഴയെ നേരിടാൻ കോട്ടയം ജില്ലയിൽ മുൻകരുതലുകൾ ശക്തമാക്കി. . അപകട സാധ്യത മേഖലകളിലുള്ളവർ മുൻകൂട്ടി തയാറാക്കുന്ന ക്യാന്പുകളിലേക്ക് മാറണമെന്നു സർ ക്കാർ അറിയിച്ചു.
മണ്ണിടിച്ചിൽ സാധ്യത 33 പ്രദേശങ്ങളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2018ലെ റിപ്പോർട്ടിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2019ലെ വിദഗ്ധ സമിതി റിപ്പോർട്ടിലും കണ്ടെത്തിയ സ്ഥലങ്ങളിൽ മുൻകൂട്ടി ക്യാന്പുകൾ സജ്ജമാക്കി ആളുകളെ മാറ്റിപ്പാർപ്പിക്കും.
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. അപകട സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസ്തുത മേഖലയിലെ ജനങ്ങൾ ആവശ്യമായ രേഖകൾ കൈയിൽ കരുതി ക്യാന്പുകളിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ ദൂരെയുള്ള ബന്ധു വീടുകളിലേക്കോ മാറുന്നതിന് തയാറാകണമെന്ന് ജില്ലാകളക്ടർ നിർദേശിച്ചു.
സ്വമേധയാ മാറിയില്ലെങ്കിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടിയെടുക്കും.മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെയടക്കം സുരക്ഷ ാ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അപകടമേഖലയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് തഹസിൽദാരെയും വില്ലേജ് ഓഫീസറെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ജനങ്ങളെ ക്യാന്പുകളിലേക്ക് മാറ്റുന്നതിന് വാഹനസൗകര്യമൊരുക്കാൻ കെഎസ്ആർടിസി, ജലഗതാഗത വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകി.
ദുരിതാശ്വാസ പ്രവർത്തനത്തിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും
വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അടക്കം വിന്യസിക്കും. മത്സ്യത്തൊഴിലാളികളുടെ സേവനം ഇതിനായി ഉറപ്പാക്കും. ബോട്ടുകൾ ലഭ്യമാക്കാൻ ഡിടിപിസിക്കടക്കം നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജെസിബി അടക്കമുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ആർടിഒയെ ചുമതലപ്പെടുത്തി.
സേനാ വിഭാഗങ്ങൾ സജ്ജം
മണിമല, എരുമേലി കുറുവനാഴി, വെള്ളാവൂർ പാലത്തിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. റോഡുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനും നിർദേശം നൽകി.
പുഴകളിലെ നീരൊഴുക്കിന് തടസമായ മരങ്ങൾ, മണ്ണ് തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാൻ മേജർ-മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ നടപടികൾ തുടങ്ങി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരാണെന്ന് ഫയർഫോഴ്സ് അറിയിച്ചു. ജില്ലയിൽ എത്തിയിട്ടുള്ള കരസേന ഇവിടെ തുടരും. ആവശ്യമെങ്കിൽ അപ്പർകുട്ടനാട്ടിൽ ക്യാന്പ് ചെയ്യുന്ന എൻഡിആർഎഫ് ടീമിന്റെ സഹായവും തേടും. പോലീസും സജ്ജമാണ്.
മണ്ണിടിച്ചിൽ സാധ്യതയുള്ള കോട്ടയം ജില്ലയിലെ പ്രദേശങ്ങൾ
തീക്കോയി വില്ലേജ്: മംഗളഗിരി വ്രിപഞ്ഞിക്കാ റോഡ് വാർഡ് നാല്, മുപ്പത്തേക്കർ റോഡ് വാർഡ് നാല്, തടിക്കൽ നിരപ്പ് വാർഡ് നാല്, വെളിക്കുളം വാർഡ് ഏഴ്, വെളികുളം എട്ടാം മൈൽ കോളനി വാർഡ് ആറ്, കരിക്കാട് മിഷ്യൻകര വാർഡ് ആറ്, മലമേൽ വാർഡ് എട്ട്, മംഗളഗിരി മാർമല അരുവി റോഡ് വാർഡ് നാല്.
തലനാട് വില്ലേജ്: കിഴക്കേകര ശ്രീധർമ്മശാസ്താ ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാർഡ് മൂന്ന്, ചോനമല ഇല്ലിക്കൽ റോഡ് വാർഡ് മൂന്ന്, ചാമപ്പാറ (അടുക്കം) വാർഡ് അഞ്ച്, അട്ടിക്കുളം വാർഡ് എട്ട്, ഞാലംപുഴ-അട്ടിക്കുളം വാർഡ് എട്ട്, വാർഡ് ഒന്പത് മുതുകാട്ടിൽ,
മൂന്നിലവ് വില്ലേജ്: മരമാറ്റം കോളനി വാർഡ് ഒന്പത്, കൂട്ടക്കല്ല്.
കൂട്ടിക്കൽ വില്ലേജ്: കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നം. അങ്കണവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം - മൂന്ന് സ്ഥലങ്ങൾ, കൊടുങ്ങ, കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്.
പൂഞ്ഞാർ തെക്കേക്കര വില്ലേജ്: ചോലത്തടം, ചട്ടന്പി ഹിൽ.
പൂഞ്ഞാർ നടുഭാഗം വില്ലേജ്: അടിവാരം ടോപ്പ്, മാടാടി കുളത്തിങ്കൽ ടോപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.