ചങ്ങനാശേരി: കേരളത്തിലെ ആദ്യകാല കാൻസർരോഗ ചികിത്സകനും കോട്ടയം മെഡിക്കൽകോളജ് ആശുപത്രി മുൻ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായിരുന്ന ചങ്ങനാശേരി തുരുത്തി ചിറക്കടവിൽ ഡോ.സി.പി.മാത്യു (92) അന്തരിച്ചു.
ഇന്നലെ രാവിലെ 7.30ന് തുരുത്തിയിലെ വസതിയിലായിരുന്നു അന്ത്യം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിന്.
തുരുത്തി ചിറക്കടവിൽ സി.എം. പോളിന്റെയും കാതറൈന്റെയും മകനായി 1929 സെപ്റ്റംബർ ഏഴിനു ജനിച്ചു.
എസ്ബി കോളജിൽ ഇന്റർമീഡിയറ്റിനു ശേഷം മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ്, എംഡി ബിരുദങ്ങൾ നേടി. തൃശൂർ സിവിൽ ആശുപത്രിയിലായിരുന്നു ആദ്യനിയമനം. പിന്നീട് വിയ്യൂർ സെൻട്രൽ ജയിൽ ആശുപത്രി, തിരുവനന്തപുരം , കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. 1986ൽ വിരമിച്ചു.
റേഡിയോ തെറാപ്പിയിൽ ഉപരിപഠനം നടത്തിയ ഡോ. സി.പി. മാത്യു, അലോപ്പതി, ആയുർവേദ, സിദ്ധ മരുന്നുകളുടെ സംയോജനത്തിലൂടെ ആവിഷ്കരിച്ച നൂതന ചികിത്സാരീതിയിലൂടെ അനേകം കാൻസർ രോഗികൾക്ക് ആശ്വാസം പകർന്നു. "ഒരു ഡോക്ടറുടെ കുറിപ്പടികൾ’ എന്ന പേരിൽ അദ്ദേഹം എഴുതിയ ആത്മകഥ കാൻസർ ചികിത്സാരംഗത്ത് തന്റെ അനുഭവങ്ങളുടെ വിശദീകരണമാണ്.
ഭാര്യ: കോട്ടയം ബിസിഎം കോളജ് അധ്യാപികയായിരുന്ന പരേതയായ റോസി ജേക്കബ് (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കൾ: മോഹൻ പി.മാത്യു (റിട്ട.സയന്റിസ്റ്റ്, ഡിആർഡിഒ), അഡ്വ. ജീവൻ മാത്യു (ഹൈക്കോടതി,എറണാകുളം),സന്തോഷ് മാത്യു (എയർഫോഴ്സ് റിട്ട. കൊമഡോർ), ഷീബ, അനില.
മരുമക്കൾ: മിന്നി ചാഴൂർ ചാണ്ടി (തൃശൂർ), ഇത്തമ്മ ചാലിശേരി (തൃശൂർ), നിമ്മി മാന്പള്ളിൽ (ഞാറയ്ക്കൽ), ജോസ്കുട്ടൻ പൈനാടത്ത് (എറണാകുളം), ജേക്കബ് തോമസ് വെള്ളുകുന്നേൽ(ഈരാറ്റുപേട്ട).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.