തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുൾപൊട്ടലിലും പെട്ട് ദുരിതമനുഭവിക്കുന്നവരെ സർക്കാർ കൈവിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ പെട്ട് അകാലത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ച് നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാലു ദിവസത്തെ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും പെട്ട് 42 പേർക്കാണ് ജീവൻ നഷ്ടമായത്. ആറുപേരെ കാണാതായി. ഓർക്കാപ്പുറത്തുണ്ടായ ദുരന്തങ്ങൾക്കിരയായവരെ സഹായിക്കാൻ ഏവരും ഇറങ്ങണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
മഴക്കെടുതിയിൽ പെട്ടവർക്കായി സംസ്ഥാനത്ത് ഇന്നലെ വരെ 304 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 304 ക്യാന്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലും മറ്റും മാറി താമസിക്കുന്നവരുമുണ്ട്. ക്യാന്പുകളിൽ ആവശ്യത്തിന് ശുദ്ധജലം, ഭക്ഷണം, വൃത്തിയുള്ള ശൗചാലയം എന്നിവ ഒരുക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 217 വീടുകൾക്ക് പൂർണമായും 1393 വീടുകൾ ഭാഗികമായും നശിച്ചു.
റവന്യു, പോലീസ്, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ വകുപ്പുകൾ തുടങ്ങിയവയെ ഏകോപിപ്പിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളാണു നടക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ ഓരോ ടീമിനെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിയോഗിച്ചു.
സംസ്ഥാനത്ത് നിലവിൽ 11 എൻഡിആർഎഫ് ടീമുകൾ വിവിധ ജില്ലകളിലായി ഉണ്ട്. ഇന്ത്യൻ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർ എന്നിവയും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമായി നിൽപ്പുണ്ട്. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്നവരെ പോലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘മുന്നറിയിപ്പിലെ വീഴ്ച പരിശോധിക്കണം’
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നു തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു നിയമസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണമടഞ്ഞവർക്ക് നിയമസഭയിൽ ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം’
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ ഉത്തരവാദിത്വം പിണറായി സർക്കാർ ഏറ്റെടുക്കണമെന്ന് പി.സി. ജോർജ്. പ്രകൃതിക്ഷോഭത്തെ നേരിടുവാനുള്ള ഒരു മുൻകരുതലും എടുക്കാൻ സർക്കാരിനു കഴിഞ്ഞില്ല. മുല്ലപ്പെരിയാർ ഡാമിനു പകരം പുതിയ ഡാം പണിയുവാനുള്ള നടപടി സ്വീകരിച്ചേ മതിയാവുവെന്നും ജോർജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.