കാഞ്ഞിരപ്പള്ളി: പ്രളയദുരന്തത്തിൽ തലമുറകളുടെ അധ്വാനവും കരുതലും ഒഴുകിപ്പോയ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനും സഹായ സമാശ്വാസ പദ്ധതികളുമായി കാഞ്ഞിരപ്പള്ളി രൂപത.
രൂപതയുടെയും ഇടവകകളുടെയും സ്ഥലങ്ങളിൽ അനുയോജ്യമായവ കണ്ടെത്തിയും സുമനസുകളുടെ സ്ഥലങ്ങൾ സംഭാവനയായി സ്വീകരിച്ചും പുനരധിവാസ ഭവന നിർമാണ പദ്ധതിക്കായി രൂപത ഭൂനിധി രൂപീകരിക്കും.
ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും വീട് നഷ്ടപ്പെട്ടവരെ പുനരധിവാസിപ്പിക്കാനും നഷ്ടങ്ങളുണ്ടായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പുനരധിവാസ പദ്ധതിയുടെ രൂപരേഖ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത വിഭാവനം ചെയ്യുന്ന ഭവന നിർമാണ പുനരധിവാസപദ്ധതിയിൽ സ്ഥലം, സാമഗ്രികൾ, സാന്പത്തികം ഉൾപ്പെടെ ആവുന്ന സഹായങ്ങൾ നൽകി റെയിൻബോ പദ്ധതിയിൽ സഹകരിക്കുവാൻ വിശ്വാസിസമൂഹത്തോട് മാർ ജോസ് പുളിക്കൽ ആഹ്വാനംചെയ്തു.
കോടികളുടെ നഷ്ടം
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ അതിരിടുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കൊക്കയാർ, അഴങ്ങാട്, മേലോരം, മുക്കുളം, വടക്കേമല, ഏന്തയാർ, മുണ്ടക്കയം, പാലൂർക്കാവ്, തെക്കേമല, കാഞ്ഞിരപ്പളി, അഞ്ചിലിപ്പ, പഴയിടം, ചേനപ്പാടി, കൊരട്ടി, ആനക്കല്ല്, കപ്പാട്, എരുമേലി, ചെറുവള്ളി തുടങ്ങിയ ഗ്രാമീണ പ്രദേശങ്ങളിലാണ് പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോടികളുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
മണ്ണിടിഞ്ഞും റോഡുകൾ മുറിഞ്ഞും ഒറ്റപ്പെട്ടുപോയ അഴങ്ങാട്, മുക്കുളം, വടക്കേമല മലയോരഗ്രാമങ്ങളിലെ കുടിയേറ്റ കർഷകർക്കുണ്ടായ വൻ കഷ്ടനഷ്ടങ്ങൾ തുടക്കത്തിൽ പുറംലോകം അറിഞ്ഞിരുന്നില്ല. കുടുംബത്തിനോ ഗ്രാമത്തിനോ പ്രദേശത്തിനോ അവരുടെ തനിച്ചുള്ള അധ്വാനത്തിലും സംഭാവനയിലും നാടിനെയും വീടിനെയും തിരികെപ്പിടിക്കാൻ സാധിക്കില്ലാത്ത സാഹചര്യമാണുള്ളത്.
ദുരിതാശ്വാസപ്രവർത്തനം
പ്രളയം പിൻവാങ്ങിയ മണിക്കൂറുകളിൽ തന്നെ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ വിവിധ അജപാലന സമിതികളും സാമൂഹിക സേവന വിഭാഗങ്ങളും അടിയന്തര യോഗങ്ങൾ ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കു രൂപം നൽകിയിരുന്നു. വിവിധദേശക്കാരായ യാത്രക്കാർ, ശബരിമല തീർഥാടകർ തുടങ്ങിയവർക്കും ദുരിതത്തിൽ അകപ്പെട്ടവർക്കും കുട്ടിക്കാനം മരിയൻ കോളജ്, കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും വിവിധ ഇടവകളിലെ പാരീഷ് ഹാളുകളിലും സ്കൂൾകെട്ടിടങ്ങളിലും ഭക്ഷണവും സുരക്ഷിത താമസവും ക്രമീകരിച്ചിരുന്നു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് ആരംഭിച്ച ഹെൽപ് ഡെസ്ക് എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായിരുന്നു.
വൈദികരുടെയും സന്യസ്തരുടെയും അത്മായ സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രളയ ബാധിതമേഖലകളിൽ ശുചീകരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, യുവദീപ്തി - എസ്എംവൈഎം, എകെസിസി, പിതൃവേദി, മാതൃവേദി, ജീസസ് യൂത്ത്, വിൻസെന്റ്ഡി പോൾ, മിഷൻലീഗ് എന്നിവ തുടർന്നു വരികയാണ്.
രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയിലൂടെ സഹായങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. അടിയന്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ രൂപതയുടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സർക്കാർ പാക്കേജ് വേണം
രൂപതയുടെ താമസയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി വീടുകൾ വച്ചുനൽകുന്നതിനൊപ്പം സർക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകണമെന്നു മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിച്ച് സമൂഹത്തിൽ ആരുമില്ലാത്തവരെ കൈപിടിച്ചുയർത്താനാണു തീരുമാനം.
എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം
പ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് ആശ്വാസവും സഹായവുമായി രൂപതയിലെ സന്യാസസമൂഹങ്ങളും അത്മായസംഘടനകളും ഇടവകകളും സ്ഥാപനങ്ങളും വ്യക്തികളും ഇതിനകം പങ്കാളികളായിട്ടുണ്ട്.
ഓരോ വർഷവും കാഞ്ഞിരപ്പള്ളി രൂപത 20 കോടിയോളം രൂപ രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി, ജീവൻ ദശാംശ പദ്ധതി തുടങ്ങിയവ വഴി ചെലവഴിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ മാർ ജോസ് പുളിക്കൽ ദുരിതബാധിതമേഖലകളിൽ തുടർച്ചയായി സന്ദർശനം നടത്തി ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു വേണ്ട മാർഗനിർദേശങ്ങൾ നല്കുന്നു.
പത്രസമ്മേളനത്തിൽ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, മലനാട് ഡെവല്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, ഫിനാൻസ് കൗണ്‍സിൽ സെക്രട്ടറി സോണി തോമസ് പുരയിടത്തിൽ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.