തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ "ഓപ്പറേഷൻ സ്പീഡ് ചെക്ക് ’എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ഓഫീസുകളിൽനിന്നായി കണക്കിൽപ്പെടാത്ത മൂന്നു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. മിന്നൽ പരിശോധന നടന്ന ആർടി ഓഫീസുകളിലെല്ലാം ഏജന്റുമാരുടെ സാന്നിധ്യം കൂടുതലായിരുന്നു. പലരുടെയും കൈവശം ലൈസൻസുകളും ആൾക്കാരുടെ പേരും തുകയും എഴുതിയ പേപ്പറുകളും കണ്ടെടുത്തു.
മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വാഹന രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങി ഓണ്‍ലൈനായി ലഭിക്കേണ്ട സേവനങ്ങളിൽ പോലും അഴിമതി നടത്തുന്നതായി കണ്ടെത്തി.
ഓണ്‍ലൈൻ അപേക്ഷയ് ക്കൊപ്പം നൽകുന്ന ഹാർഡ് അപേക്ഷകളും നൽകണമെന്ന ചട്ടത്തിന്റെ മറവിൽ ഏജന്റുമാർ നൽകുന്ന അപേക്ഷകൾ തിരിച്ചറിയുന്നതിനുള്ള വിവിധ തരം അടയാളങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുന്നതായും കണ്ടെത്തി. ഏജന്റുമാർ സമർപ്പിക്കുന്ന അപേക്ഷകൾ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തരംതിരിച്ചെടുത്ത് വേഗത്തിൽ തീർപ്പാക്കുന്നു. നേരിട്ടു ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസം വരുത്തി നിരസിക്കുന്നതായും കണ്ടെത്തി. വിവിധ സേവനങ്ങൾക്ക് ഏജന്റുമാർ അപേക്ഷകരിൽനിന്നും പലമടങ്ങു തുക അധികം വാങ്ങി അതിൽനിന്നും ഒരു വിഹിതം അതാത് ദിവസങ്ങളിൽ ഓഫീസ് സമയം കഴിയാറാകുന്പോൾ ഉദ്യോഗസ്ഥർക്ക് കൈമാറുന്നു.
പെരുന്പാവൂർ ആർടി ഓഫീസിലെ ഏജന്റുമാരുടെ പക്കൽ നിന്നും 89,620 രൂപയും പീരുമേട് ആർടി ഓഫീസിൽനിന്ന് 65,660 രൂപയും അടിമാലിയിൽ നിന്നും 58,100 രൂപയും കാട്ടാക്കട ആർടി ഓഫീസിൽ നിന്നും 23,860 രൂപയും കോതമംഗലത്തുനിന്ന്17,550 രൂപയും ഇടുക്കിയിൽ 16,060രൂപയും ആലുവ സബ് ആർടി ഓഫീസ് പരിധിയിൽനിന്നും 11,360 രൂപയും ചേർത്തല ജോയിന്റ് ആർടി ഓഫീസിൽനിന്നും 10,050രൂപയും വൈക്കത്തു നിന്നും 9,840രൂപയും കായംകുളം, എറണാകുളം എന്നിവിടങ്ങളിൽനിന്നായി 1000 രൂപ വീതവും വിജിലൻസ് പിടിച്ചെടുത്തു. ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കൈയിൽനിന്നും കണക്കിൽ പെടാത്ത 4,120 രൂപയും കോട്ടയം ഓഫീസിലെ ബാത്റൂമിൽ നിന്നും 140 രൂപയും പാല ജോയിന്റ് ആർടി ഓഫീസിലെ ക്ലാർക്കിൽനിന്ന് 700 രൂപയും മട്ടാഞ്ചേരി ഓഫീസിലെ ജനാലയ്ക്കു പുറത്തുനിന്ന് 400 രൂപയും വിജിലൻസ് കണ്ടെടുത്തു.
ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ലേണേഴ്സ് ടെസ്റ്റിനുള്ള എഴുത്തു പരീക്ഷഅപേക്ഷകർക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ച് ഓണ്‍ലൈനായി പങ്കെടുക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾതന്നെ അപേക്ഷകരുടെ ഒടിപി ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുത്ത് കൃത്രിമം കാണിക്കുന്നതായും ഇതര സംസ്ഥാനക്കാർ മലയാളത്തിലുള്ള പരീക്ഷ പാസാകുന്നതായും കണ്ടെത്തി.
അപകടങ്ങളിൽ പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന അപേക്ഷകളിൽ തീരുമാനമാക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മനഃപൂർവം താമസം വരുത്തുന്നു. ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ട മൂന്ന് മാസമോ ആറു മാസമോ കാലാവധി പൂർത്തിയാകുന്നതിന് ഏതാനും ദിവസം മുൻപ് മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് ഫയൽ സാങ്കേതികമായി തീർപ്പാക്കുന്നതായും ഇതു വഴി ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ എന്ന ശിക്ഷണ നടപടി അട്ടിമറിയ്ക്കപ്പെടുന്നതായും കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.