ഭർത്താവിനെ അടിച്ചുകൊന്ന കേസ്: ഭാര്യക്കു ജീവപര്യന്തം കഠിനതടവ്
Sunday, December 5, 2021 12:06 AM IST
തൃശൂർ: ഉറങ്ങിക്കിടന്ന ഭർത്താവിനെ എളാങ്ക്കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കു ജീവപര്യന്തം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. മാള അണ്ണല്ലൂർ പുഴക്കര പ്രേംനഗർ കോളനിയിലെ പരമേശ്വരനെ (61) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രമണി(58) ക്കാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.ജെ. വിൻസന്റ് ശിക്ഷ വിധിച്ചത്.
2019 ജൂണിലാണ് സംഭവം. രാത്രി കിടന്നുറങ്ങുകയായിരുന്ന പരമേശ്വരന്റെ തലയിൽ നാളികേരം പൊതിക്കുന്ന ഇരുമ്പ് എളാങ്കുകൊണ്ട് നിരവധി തവണ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു കേസിൽ പ്രതിയായ മകനെ ജാമ്യത്തിലിറക്കാൻ പരമേശ്വരൻ വീടു വിൽക്കുമെന്ന സംശയത്തിൽ കൊല നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. വീടിന്റെ ആധാരം പരമേശ്വരൻ എടുത്തുകൊണ്ടുപോയിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച എളാങ്ക് ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഇവരുടെ രണ്ടു മക്കൾ അടക്കം 34 സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. പുലർച്ചെ രണ്ടുമണിയോടെ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ അമ്മ അച്ഛനെ എളാങ്കുകൊണ്ട് അടിക്കുന്നതു കണ്ടുവെന്ന മകൾ പ്രീതിയുടെയും കൊച്ചുമകളുടെയും മൊഴിയാണ് കേസിൽ നിർണായകമായത്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.