തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ) ഉദ്യോഗസ്ഥർക്ക് ഐഎഎസുകാരേക്കാൾ ശന്പളം ഉറപ്പിച്ചു സർക്കാർ. കെഎഎസ് ജൂണിയർ ടൈം സ്കെയിലായി 81,800 രൂപ നിശ്ചയിച്ചു.
ഒരാഴചയോളം നീണ്ട തർക്കത്തിനൊടുവിലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, സ്പെഷൽ പേ വേണമെന്ന തങ്ങളുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നു ഐഎഎസ് അസോസിയേഷൻ ഭാരവാഹികളും പറയുന്നു. ഇക്കാര്യത്തിൽ ഇന്നോ അടുത്തയാഴ്ചയോ ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ഐഎഎസ് അസോസിയേഷന്റെ പ്രതീക്ഷ.
കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളം 81,800 രൂപയും അനുവദനീയമായ ഡിഎയും എച്ച്ആർഎയും അനുവദിക്കുമെന്നും ഇതുസംബന്ധിച്ചു ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
18 മാസത്തെ പരിശീലന കാലയളവിൽ അടിസ്ഥാന ശന്പളമായ 81,800 രൂപ കണ്സോളിഡേറ്റഡ് തുകയായി അനുവദിക്കും. പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ശേഷം അർഹമായ വാർഷിക ഇൻക്രിമെന്റ് 2000 വീതം അനുവദിക്കും. മുൻ സർവീസിൽ നിന്നു വരുന്നവർക്ക് അവിടെ ലഭിച്ചിരുന്ന അടിസ്ഥാന ശന്പളം ഇപ്പോൾ നിശ്ചയിച്ചതിനേക്കാൾ ഉയർന്നതാണെങ്കിൽ ആ തുക നൽകും.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് കെഎഎസിന് ശന്പളം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ ഉയർന്ന തുകയാണ് കെഎഎസിന് നൽകുന്നതെന്ന് ആരോപിച്ച് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷൻ രംഗത്തെത്തി.
സിവിൽ സർവീസ് പ്രതിഷേധത്തെ തുടർന്നു സമ്മർദത്തിലായ സർക്കാർ ഉത്തരവിറക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. ജില്ലകളുടെ ചുമതലയുള്ള കളക്ടർമാർക്ക് 56,100 അടിസ്ഥാന ശന്പളം ലഭിക്കുന്പോൾ, കെഎഎസ് വഴി ജില്ലകളിലെ സുപ്രധാന തസ്തികകളിൽ എത്തുന്നവർക്ക് 81,800 രൂപ ലഭിക്കും.
ഇതു പരിഹരിക്കാൻ 10,000 മുതൽ 25,000 രൂപ വരെ സ്പെഷൽ പേ വേണമെന്നാണ് ഐഎഎസുകാർ ആവശ്യപ്പെട്ടിട്ടുള്ളത്.
ആദ്യം നിശ്ചയിച്ചത് 68,700-1,10,400 രൂപയുടെ സ്കെയിൽ
തിരുവനന്തപുരം: കെഎഎസ് ട്രെയിനിക്ക് ആദ്യം നിശ്ചയിച്ചത് 68,700- 1,10,400 രൂപയുടെ ശന്പള സ്കെയിൽ.
എന്നാൽ, കെഎഎസ് ട്രെയിനിക്ക് ഉയർന്ന ശന്പള സ്കെയിൽ പരിഗണിക്കേണ്ടി വരുമെന്നു പതിനൊന്നാം ശന്പള പരിഷ്കരണ കമ്മിഷൻ ശിപാർശ ചെയ്തു. ഐഎഎസ് ശന്പള സ്കെയിലിനേക്കാൾ ഉയർന്നതായതിനാലും കെഎഎസ് ഓഫിസർ തസ്തിക ഐഎഎസ് തസ്തികയുടെ ഫീഡർ കാറ്റഗറി ആയതിനാലും അപാകത പരിഹരിക്കണമെന്നു ശിപാർശ ചെയ്തു.
തുടർന്നാണ് 81,800 അടിസ്ഥാന ശന്പളമായി നിശ്ചയിച്ചത്. 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്പോൾ കെഎഎസ് ജൂണിയർ ടൈംസ്കെയിലും ട്രെയിനികൾ, സ്ഥാനക്കയറ്റ തസ്തികകൾ എന്നിവയ്ക്ക് അനുവദിക്കാവുന്ന ശന്പള സ്കെയിലുകൾ തയാറാക്കുന്നത് കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.