ചേർത്തല എസ്എച്ച് കോളജിനെതിരായ മാധ്യമവിചാരണ അപലപനീയം
Sunday, May 15, 2022 1:26 AM IST
എസ്എംഐ കോൺഗ്രിഗേഷന്റെ കീഴിൽ നാലു പതിറ്റാണ്ടുകളിലേറെയായി മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ചേർത്തല എസ്എച്ച് നഴ്സിംഗ് കോളജിനെതിരേ രണ്ടുദിവസമായി നടന്നുവരുന്ന മാധ്യമപ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്ന് വോയ്സ് ഓഫ് നണ്സ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പ്രസക്തഭാഗങ്ങൾ:
ഉയർന്ന നിലവാരം പുലർത്തുന്ന നഴ്സിംഗ് കോളജുകളിൽ ആദ്യ പത്തെണ്ണത്തിൽ ഉൾപ്പെടുന്ന കോളജാണ് ചേർത്തല എസ്എച്ച് നഴ്സിംഗ് കോളജ്. കോളജ് മാനേജ്മെന്റിനെതിരേ ചില വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് കെഎൻഎംസി യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും മാനേജ്മെന്റിന് നിർദേശങ്ങൾ നല്കുകയുമു
ണ്ടായി.
പിടിഎ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവരുമായി കോളജ് മാനേജ്മെന്റ് ചർച്ചകൾ നടത്തുകയും പരാതികളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. കെഎൻഎംസി പ്രതിനിധികൾ മുഖ്യമായി നൽകിയ നിർദേശങ്ങൾ ഇനിപ്പറയുന്നവയാണ്:
ഒന്നാമതായി, കോളജ് വൈസ് പ്രിൻസിപ്പലിനെ താത്കാലികമായി, അന്വേഷണവിധേയമായി മാറ്റിനിർത്തുക. രണ്ടാമതായി, നിശ്ചിത കാലയളവിൽ എല്ലാ നഴ്സിംഗ് കോളജുകളും അഫിലിയേഷന് വീണ്ടും അപേക്ഷിക്കേണ്ടതുള്ളതിനാൽ, ഇനി ആപ്ലിക്കേഷൻ നൽകുന്നതിനു മുമ്പു പരാതികൾ പരിഹരിക്കുക.
മേയ് പത്തിനു നടന്ന ചർച്ചയ്ക്കു ശേഷം, വൈസ് പ്രിൻസിപ്പലിനെ കോളജ് മാനേജ്മെന്റ് മാറ്റി. പൂർണമായ സഹകരണമാണ് ഈ ദിവസങ്ങളിൽ കോളജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില് വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്.
കോളജിന്റെ അഫിലിയേഷൻ കെഎൻഎംസി റദ്ദാക്കി, വൈസ്പ്രിൻസിപ്പലിന്റെ നഴ്സിംഗ് രജിസ്ട്രേഷൻ റദ്ദ് ചെയ്തു എന്നിങ്ങനെയാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയും യാതൊരുവിധ വിശദീകരണവും രേഖാമൂലം കെഎൻഎംസി കോളജ് മാനേജ്മെന്റിന് നൽകിയിട്ടില്ല എന്നിരിക്കെയാണ് ഇത്തരം പ്രചാരണങ്ങൾ.
അഫിലിയേഷൻ റദ്ദാക്കി എന്ന പ്രചാരണം പൂർണമായും വാസ്തവവിരുദ്ധമാണ്. വൈസ് പ്രിൻസിപ്പലിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനോ, സസ്പെൻഡ് ചെയ്യാനോ ഉള്ള അധികാരം നഴ്സിംഗ് കൗൺസിലിന് ഇല്ല എന്നുള്ളതാണ് വാസ്തവം. തത്കാലം മാറ്റിനിർത്താൻ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെടാൻ മാത്രമാണ് കെഎൻഎംസിക്ക് കഴിയുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് ചില തത്പരകക്ഷികൾ പ്രചരിപ്പിച്ച വ്യാജവാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങൾപോലും ആധാരമാക്കിയിട്ടുള്ളത്. ചട്ടവിരുദ്ധമായി തെറ്റിദ്ധാരണാജനകമായ രീതിയിൽ കെഎൻഎംസി അധികൃതർ മാധ്യമങ്ങളോട് സംസാരിച്ചതും പ്രതിഷേധാർഹമാണ്. പ്രമുഖ മാധ്യമങ്ങൾതന്നെയും തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങൾ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിരുന്നത് സംശയജനകമാണ്.
മാനേജ്മെന്റ് കർശനമായ നിലപാടുകൾ സ്വീകരിച്ചു എന്ന ആരോപണമാണ് മുഖ്യമായും ചില വിദ്യാർഥികൾ ഉയർത്തിയത്.
ഒരുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഉപയോഗിക്കാൻ അനുമതി നൽകുന്നില്ല, സാധാരണ അവധി ദിവസങ്ങളിൽ വീട്ടിൽ പറഞ്ഞയയ്ക്കുന്നില്ല, പട്ടണത്തിൽ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികളായിരുന്നു പ്രധാനം. കത്തോലിക്കാ സന്യാസിനിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതുകൊണ്ടും ഇത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതുകൊണ്ടുമാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും ഈ സ്ഥാപനങ്ങളിൽ ധൈര്യത്തോടെ കുട്ടികളെ പറഞ്ഞയയ്ക്കുന്നത്.
എസ്എച്ച് നഴ്സിംഗ് കോളജിലെ പിടിഎ അംഗങ്ങളുടെ ആവശ്യവും ഇത്തരം കാര്യങ്ങളിൽ കർശന നിലപാടുകൾ മാനേജ്മെന്റ് സ്വീകരിക്കണമെന്നു തന്നെയാണ്. അപൂർവം ചില വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള ആരോപണങ്ങൾ മാത്രമാണ് ഇവിടെ ഉയർത്തിക്കാണിക്കപ്പെട്ടത്.
സമീപകാലങ്ങളിലായി ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ചില തത്പരകക്ഷികൾ നടത്തിവരുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങളുടെയും മാധ്യമവിചാരണകളുടെയും തുടർച്ചയായി മാത്രമേ ഈ സംഭവത്തെയും വിലയിരുത്താൻ കഴിയൂ. തുടർച്ചയായി നടക്കുന്ന ഇത്തരം അതിക്രമങ്ങൾ തികച്ചും അപലപനീയവും ഇതിനെതിരേ സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതുമാണ്.