കോഴിക്കോട്: മണ്ണിനോടും കടലിനോടും ദാരിദ്ര്യത്തോടും പടവെട്ടിയ ഒരു ജനതയ്ക്കു വഴികാട്ടിയാകുകയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും കരുതലായി മാറുകയും ചെയ്ത കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍. 1923 ജൂണ്‍ 12നു തുടക്കംകുറിച്ച രൂപത മലബാറിന്റെ വികസനചരിത്രത്തില്‍ സുപ്രധാന പങ്കാണു വഹിച്ചിട്ടുള്ളത്.
മലബാറില്‍ കോഴിക്കോട് രൂപത സ്ഥാപിക്കണമെന്നു റോമിലേക്ക് അഭ്യര്‍ഥിച്ചത് മംഗലാപുരം ബിഷപ്പായിരുന്ന ഡോ. പോൾ പെരീനിയാണ്. മംഗലാപുരം, മൈസൂര്‍, പോണ്ടിച്ചേരി, കോയമ്പത്തൂര്‍ രൂപതകളില്‍നിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം വേര്‍തിരിച്ചാണു കോഴിക്കോട് രൂപതയ്ക്ക് പതിനൊന്നാം പീയൂസ് മാർപാപ്പ രൂപം നല്‍കിയത്.
തുടർന്ന് പ്രഥമ മെത്രാനായി ഡോ. പോള്‍ പെരീനി എസ്ജെയെ നിയമിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഫാത്തിമ ഐടിസി, സെന്റ് വിന്‍സെന്റ് കോളനി സ്കൂള്‍, സെന്റ് വിന്‍സെന്റ്സ് ഇന്‍ഡസ്ട്രിയൽ, ഓര്‍ഫനേജ്, ഹോം ഫോര്‍ പുവര്‍, ചെറുവണ്ണൂര്‍ ഓര്‍ഫനേജ് എന്നിവ സ്ഥാപിതമായത്. അദ്ദേഹത്തിനുശേഷം മോണ്‍. ബെഞ്ചമിന്‍ എം.റമസാനി എസ്ജെ 1932 മുതല്‍ 38 വരെ അഡ്മിനിസ്ട്രേറ്ററായി രൂപതയെ നയിച്ചു.
1938 മാര്‍ച്ച് 13ന് കോഴിക്കോട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി റവ. ഡോ. ലിയോ പ്രസര്പ്പിയോ എസ്ജെ അഭിഷിക്തനായി. അദ്ദേഹം ചിറക്കല്‍ മേഖലയിലെ മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മലബാറിലെ കുടിയേറ്റക്കാർക്ക് ആത്മീയ ശുശ്രൂഷകൾ നൽകാൻ തുടങ്ങുകയും ചെയ്തു. ധാരാളം സ്കൂളുകള്‍ ആരംഭിച്ച് അറിവിന്റെ ആദ്യക്ഷരങ്ങള്‍ എത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
1948-ല്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി ആല്‍ദോ മരിയ പത്രോണി ചുമതലയേറ്റു. മേപ്പാടിയിലെ കുഷ്ഠരോഗികളുടെ പുനരധിവാസകേന്ദ്രം, പെരിന്തല്‍മണ്ണയില്‍ അന്ധവിദ്യാലയം, എരഞ്ഞിപ്പാലത്ത് ബധിരര്‍ക്കും മൂകര്‍ക്കുമുള്ള സ്കൂള്‍ എന്നിവ അദ്ദേഹത്തിന്റെ സംഭാവനയാണ്. പത്രോണി പിതാവിന്റെ കാലത്താണ് സീറോ മലബാർ സഭാംഗങ്ങളായ കുടിയേറ്റക്കാർക്കുവേണ്ടി 1953-ല്‍ തലശേരി രൂപത സ്ഥാപിതമായതും. കുടിയേറ്റ കത്തോലിക്കരുടെ മുപ്പതോളം ഇടവക ദേവലയങ്ങളും അതിനോടനുബന്ധിച്ച സ്ഥാപനങ്ങളും അവര്‍ക്കായി വിട്ടുകൊടുത്തു.
1980 സെപ്റ്റംബര്‍ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായി മാക്സ്വെല് നൊറോണ ചുമതലയേറ്റു. 2002-ല്‍ സാരഥ്യമേറ്റെടുത്ത ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ റോമില്‍ പുതിയ നിയമനം ലഭിച്ച് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ 2001 ൽ അഡ്മിനിസ്ട്രറ്ററായി ചുമതലയേറ്റു. 2012-ല്‍ സ്ഥാനമേറ്റെടുത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവാണ് ശതാബ്ദി വര്‍ഷത്തില്‍ രൂപതയെ മുന്നോട്ടു നയിക്കുന്നത്.
ജൂണ്‍ 12ന് വിപുലമായ പരിപാടികളോടെയാണു നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കു തുടക്കംകുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.