തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖല സംബന്ധിച്ചു പഠിച്ചു സുപ്രീംകോടതി നിർദേശിച്ച കേന്ദ്രസർക്കാർ സമിതിക്കു മൂന്നു മാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടാൻ സാധ്യതയുളള ഒരു കിലോമീറ്റർ പ്രദേശങ്ങളിൽ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വനാതിർത്തി പരിശോധിച്ചശേഷം, ജനവാസകേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആസൂത്രണ സാന്പത്തികകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള, കേരള സംസ്ഥാന റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്തി.
പഠന റിപ്പോർട്ട് ലഭ്യമായാൽ നിർദിഷ്ട പരിസ്ഥിതി ദുർബല മേഖലയിൽ വരുന്ന കെട്ടിടങ്ങളുടെയും ജനവാസമേഖലകളുടെയും വ്യക്തമായ വിവരങ്ങൾ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കുള്ള ഉപോത്ബലകമായി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉത്തരവിൽ ഇളവു നേടാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
കേന്ദ്ര വനം-പരിസ്ഥിതി എംപവേർഡ് കമ്മിറ്റിയെയും സുപ്രീംകോടതിയെയും സമീപിക്കാനായി കേന്ദ്ര സർക്കാരിലേക്കു കത്തയച്ചു. ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും നിശ്ചയിക്കപ്പെട്ട അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവു വരെ ഇക്കോ സെൻസിറ്റീവ് സോണ് ഉണ്ടായിരിക്കണമെന്ന നിർദേശം സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്.
ഉത്തരവു നടപ്പാക്കേണ്ടി വന്നാൽ മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളെ ബാധിക്കുമെന്ന കാര്യം സർക്കാർ ഇതിനകംതന്നെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളെയും സർക്കാർ-അർധ സർക്കാർ- പൊതുസ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള നിർദേശമാണ് കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്.
മലബാർ, ഇടുക്കി, ആറളം, കൊട്ടിയൂർ, ശെന്തുരിണി, തട്ടേക്കാട്, പെരിയാർ, വയനാട്, സൈലന്റ് വാലി, പറന്പിക്കുളം, നെയ്യാർ, പേപ്പാറ, ചൂലന്നൂർ, പീച്ചി എന്നീ 14 വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ലോലമേഖലയിൽ ഉൾപ്പെടുത്തേണ്ടുന്ന പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന്റെ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളെയും കൃഷി സ്ഥലങ്ങളെയും പരമാവധി ഒഴിവാക്കിയാണു പുതുക്കിയ പ്രൊപ്പോസൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചത്.
ജനവാസ മേഖലകളെ പരിസ്ഥിതി ദുർബല മേഖലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യമായ നിയമനിർമാണം നടത്താനും കേരളത്തിന്റെ കുറഞ്ഞ ഭൂവിസ്തൃതിയും ജനസാന്ദ്രതയും ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനു പ്രത്യേക ഇളവു വേണമെന്നു കേന്ദ്ര വനം -പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെയുമായി മുഖ്യവനം മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.