സ്വർണാഭരണങ്ങളുമായി ബംഗാൾ സ്വദേശി മുങ്ങി; മൂന്നു മണിക്കൂറിനകം പോലീസ് പൊക്കി
Thursday, August 18, 2022 12:27 AM IST
തൃശൂർ: ആഭരണ നിർമാണശാലയിൽനിന്നു 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്ന ബംഗാൾ സ്വദേശിയെ മൂന്നു മണിക്കൂറിനകം പിടികൂടി നെടുപുഴ പോലീസ്.
കണിമംഗലം പനമുക്ക് ഓവർ ബ്രിഡ്ജിനു സമീപം കോണ്വന്റ് റോഡിലെ പശ്ചിമ ബംഗാൾ സ്വദേശിയായ ബപൻ യഷുവിന്റെ ആഭരണ നിർമാണശാലയിൽനിന്നാണു ജോലിക്കാരനായ റിജുവാൻ മല്ലിക്ക്(24) സ്വർണവുമായി കടന്നത്. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം.
തലേന്നു രാത്രി വൈകി പണിപൂർത്തിയാക്കി അലമാരയിൽ പൂട്ടിവച്ചതായിരുന്നു ആഭരണങ്ങൾ. വെളുപ്പിന് അഞ്ചിനു വീണ്ടും ജോലി ആരംഭിക്കാൻ നോക്കിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ജോലിക്കാരനായ റിജുവാൻ മല്ലിക്കിനെയും കാണാതായതായി മനസിലായത്. ഉടമ നെടുപുഴ സ്റ്റേഷനിൽ വിവരം അറിയിച്ചു.
നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ലൊക്കേഷൻ പരിശോധിച്ചതിൽ രാവിലെ ഏഴിന് ഫോണ് സ്വിച്ച് ഓഫ് ആയെന്ന് മനസിലായി. സ്വിച്ച് ഓഫ് ആവുന്പോൾ മലപ്പുറം ചങ്ങരംകുളം ആയിരുന്നു ലൊക്കേഷൻ. പ്രതി കേരളം വിട്ടിട്ടില്ലെന്നു മനസിലായതോടെ അതിവേഗത്തിൽ പ്രവർത്തിച്ച പോലീസ് ചങ്ങരംകുളം ഭാഗത്തുള്ള സ്വർണപ്പണിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുമായി പരാതിക്കാരുടെ സഹായത്തോടെ ബന്ധപ്പെട്ടു. പ്രതിയുടെ ഫോട്ടോയും വസ്ത്രങ്ങളും അടക്കമുള്ള വിശദാംശങ്ങളും കൈമാറി.
ഇതിനിടെ പ്രതി റിജുവാൻ ബംഗാളിൽ ഉള്ള തന്റെ സുഹൃത്തിനോടു താൻ മലപ്പുറം ജില്ലയിലെ വേങ്ങരയിലേക്കു പോയി ക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞതായി വിവരം ലഭിച്ചു. വേങ്ങരയിലെ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിലാണു പോകുന്നതെന്ന വിവരം ലഭിച്ചതോടെ വേങ്ങര പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ട് ഫോട്ടോയും മറ്റു വിശദാംശങ്ങളും അയച്ചുകൊടുത്തു.
പോലീസ് വേങ്ങര ബസ് സ്റ്റാൻഡിൽ മഫ്തിയിൽ കാത്തുനിന്നെങ്കിലും പ്രതി വേങ്ങരയിലുള്ള സുഹൃത്തിന്റെ താമസസ്ഥലത്തേക്കാണു പോയത്. ആഭരണപണിക്കാരനായ ആ സുഹൃത്തിനും റിജുവാൻ മോഷ്ടിച്ച സ്വർണവുമായാണു വരുന്നതെന്ന വിവരം ലഭിച്ചിരുന്നു. അതോടെ അവർ റിജുവാനെ തടഞ്ഞുവച്ചു. നെടുപുഴ പോലീസ് തൊട്ടു പിറകെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.