കൊച്ചി: ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വർധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരേ ഒരു വർഷം നീണ്ടുനിൽക്കുന്ന കാന്പയിനുമായി കെസിബിസി. കേരളത്തിലെ 32 കത്തോലിക്കാ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളും മദ്യവിരുദ്ധ സമിതികളും ഓരോ രൂപതയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.
മയക്കുമരുന്ന് വിപണനവും ഉപയോഗവും സംബന്ധിച്ച് സമീപകാലത്തു പുറത്തുവരുന്ന വിവരങ്ങൾ, നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാർഥ്യം വെളിപ്പെടുത്തുന്നുവെന്നു കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതു പ്രകാരം മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയോളം കേസുകളുടെ വർധന ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നതിന് ഉദാഹരണമാണ്.
മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനു പദ്ധതികൾ നിർദേശിച്ച് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒക്ടോബറിൽ പുറത്തിറക്കിയ സർക്കുലറിനെത്തുടർന്ന് ലഹരിക്കെതിരേ നിതാന്ത ജാഗ്രതയും തിരുത്തൽ പ്രയത്നവുമായി കെസിബിസിയുടെ വിവിധ കമ്മീഷനുകൾ മുന്നോട്ടുവരികയാണ്.
ബോധവത്കരണ പരിപാടികൾ, ചികിത്സ, പുനരധിവാസ പദ്ധതികൾ എന്നിവ കേരളത്തിലെ ഓരോ രൂപതയും ഫലപ്രദമായി ഏറ്റെടുക്കും. കേരള സർക്കാരിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളോട് കെസിബിസി കമ്മീഷനുകൾ സഹകരിക്കും.
കേരള സോഷ്യൽ സർവീസ് ഫോറം, കെസിബിസി മദ്യവിരുദ്ധ സമിതി എന്നിവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാളെ എറണാകുളം പിഒസിയിൽ നടത്തുന്ന "സജീവം' ശില്പശാല ഐജി പി. വിജയൻ ഉദ്ഘാടനം ചെയ്യും.
കെസിബിസി ടെമ്പറൻസ് കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പോൾ മൂഞ്ഞേലി, റവ. ഡോ. ജോളി പുത്തൻപുര എന്നിവർ പ്രസംഗിക്കും.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ എന്നിവർ നേതൃത്വം നൽകും. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡയാന ജോസഫ് ക്ലാസ് നയിക്കും.
കുടുംബങ്ങൾ, കുടുംബക്കൂട്ടായ്മകൾ, അയൽക്കൂട്ടങ്ങൾ, യൂത്ത് ക്ലബ്ബുകൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങൾക്കും ഊന്നൽ നൽകി കർമപദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം.
തുടർന്ന് സംസ്ഥാന വ്യാപകമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സർവീസ് സൊസൈറ്റികളോടു ചേർന്ന് പ്രവർത്തിച്ചുവരുന്ന അയൽക്കൂട്ടങ്ങൾ, യൂത്ത് ക്ലബ്ബുകൾ, ഇടവകതല മദ്യവർജന സമിതികൾ എന്നിവ നേതൃത്വം നല്കും. ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.