വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരദേശവാസികളെ കൈവിടരുത്: സീറോ മലബാർ സഭ അല്മായ ഫോറം
Thursday, December 1, 2022 1:10 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പാക്കണമെന്ന് സർക്കാർ വാശിപിടിക്കുന്നത് നീതീകരിക്കാനാകില്ലെന്നു സീറോ മലബാർ സഭ അല്മായ ഫോറം. കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെകൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്.
കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്കു തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല.
തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും അകാരണമായി പ്രതികളാക്കിയെടുത്ത കേസ് അപലപനീയമാണ്. തലസ്ഥാനത്ത് ഒരു ജനത മുഴുവൻ സമരമുഖത്താണ്. ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടതുപക്ഷസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പൊതുസമൂഹത്തിനു സംശയങ്ങളുണ്ട്. കടലിലുള്ളതു കവരാൻ കൂട്ടുകൂടുന്ന കുത്തകകൾക്കൊപ്പമാണ് സർക്കാരെന്ന് അനുദിനം തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്.
സ്വന്തം മണ്ണിൽനിന്നും സംസ്കാരത്തിൽനിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിതമാകുന്നതിലൂടെ മനഃപൂർവമായ മാനവികതാധ്വംസനംതന്നെയാണ് വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത്.
ന്യായമായ സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ സർക്കാർ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യരീതി ജനങ്ങളിൽ ഭീതിയുളവാക്കുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവന്മരണപോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സർക്കാർ നടപടികൾ വേദനയുളവാക്കുന്നതാണ്.
നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ സന്നദ്ധമാകണം. ന്യായമായ അവകാശങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെട്ടതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ വിളിച്ചുപറയുന്ന ഒരു ജനതയെ മതതീവ്രവാദികളെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന സമീപനം ശരിയല്ല.
അതിജീവനത്തിനുവേണ്ടിയാണെങ്കിൽപ്പോലും അക്രമസമരങ്ങളെ ന്യായീകരിക്കാനാവില്ല. ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശവാസികളുടെ പുനരധിവാസപ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ എത്രയും വേഗം അടിയന്തര നടപടിയെടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്ന് അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.