കൊച്ചേട്ടന്റെ കത്ത്
കൊടുക്കണോ, തീക്കൊള്ളിയിൽചുമ്മാ ഒരുമ്മ?
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
""വെറുതെ അറിയാനെന്നാലും, മുഖം
അരിവാൾത്തലയിലമർത്താമോ?
ഒരു നേരത്തേക്കെന്നാലും, തീ-
ക്കൊള്ളിയിലുമ്മ കൊടുക്കാമോ?''
"കിക്ക് ഔട്ട്' സന്ദേശയാത്രയുടെ തീം സോങ്ങ് കേരളത്തിലെ വിദ്യാർഥിലക്ഷങ്ങൾ ഏറ്റുപാടുകയാണ്! കൂട്ടുകാരേ, മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്നാരംഭിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ഗാനത്തിലെ നാലു വരികളാണ് മേലുദ്ധരിച്ചത്. പ്രശസ്ത സംഗീതജ്ഞൻ ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം നൽകി ശ്രീ. അനൂപ് വാഴക്കുളം പശ്ചാത്തലമൊരുക്കി വിവിധ വിദ്യാർഥികൾ ആലപിച്ച ഈ ഗാനത്തിൽ, മയക്കുമരുന്നിനും ലഹരിക്കുമെതിരേ വിദ്യാർഥി ചേതനയുടെ ഉള്ളുണർത്തുന്ന ചിന്തകളാണ് ഉൾച്ചേർത്തിട്ടുള്ളത്.
ദീപികയും ദീപിക ബാലസഖ്യവും ഒലീവിയ ഫൗണ്ടേഷനും സംയുക്തമായി അഖിലകേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ചതാണ് കിക്ക് ഔട്ട് - ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശയാത്ര. 2023 ജനുവരി 12-ന് ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ കാസർഗോഡ് വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിൽനിന്നാരംഭിച്ച് എല്ലാ ജില്ലകളിലും യാത്രചെയ്ത് ഇന്നു ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തൃശൂർ ചെന്പൂക്കാവ് ഹോളിഫാമിലി സ്കൂളിൽ സമാപിക്കുകയാണ്.
"ഒരു നേരത്തേക്കു മാത്രം', "ചുമ്മാ വെറുതെ അറിയാൻ മാത്രം' എന്നെല്ലാമാണ് ലഹരിക്കും മയക്കുമരുന്നിനും അടിമകളായവരുടെ ആരംഭവാക്കുകൾ. ഒരിക്കൽപ്പോലും ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങൾ ജീവിതത്തിലുണ്ട്. ഒരു പ്രാവശ്യംപോലും ചെയ്യാൻ അരുതാത്ത ഒത്തിരി കാര്യങ്ങളുണ്ട്. ഇതെല്ലാം അറിയാവുന്ന മുതിർന്നവർതന്നെയാണ് ബാല മനസുകളിൽ കപടവീരഭാവം പ്രലോഭിപ്പിച്ച് തലമുറകളുടെ ഭാവിസ്വപ്നങ്ങൾക്കു ബലക്ഷയം വരുത്തുന്നത്.
മയക്കുമരുന്നു വ്യാപാരത്തിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടുന്ന ചതിയന്മാരുടെ മുൻപിൽ ജീവിതത്തിന്റെ ഉന്നതലക്ഷ്യങ്ങൾ വാരിത്തൂവിക്കളയരുത്, ബാലചേതന! അതിനാലാണ്, ലഹരിവിമുക്ത വിദ്യാലയങ്ങൾ ഉണ്ടാകാൻ, ലക്ഷ്യം ഉറച്ച വിദ്യാർഥികളാണ് ആദ്യം ഉണ്ടാകേണ്ടത് എന്ന് ഡിസിഎൽ - ഒലീവിയ ലഹരിവിരുദ്ധ ജാഥ പ്രഘോഷിക്കുന്നത്!
കൂട്ടുകാരേ, ലക്ഷ്യം ഉറച്ചവരെ വഴിതെറ്റിക്കാൻ എളുപ്പമല്ല. എങ്ങോട്ടാണ് പോകേണ്ടത്, എവിടെയാണ് എനിക്ക് എത്തേണ്ടത് എന്നറിയാത്തവരെ, ആർക്കും എങ്ങോട്ടും കൊണ്ടുപോകാം. ലഹരിക്കും മയക്കുമരുന്നിനും അടിമയാകാതിരിക്കാൻ, നമ്മുടെ വിദ്യാർഥികളെ അവരവരുടെ കഴിവുകളും സാധ്യതകളും ബോധ്യപ്പെടുത്തി വ്യക്തമായ ജീവിതലക്ഷ്യത്തിൽ മനസുറപ്പിക്കുകയാണ് മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്.
യഥാർഥ വിദ്യാഭ്യാസത്തിന്റെ സമ്മാനം സ്വന്തം വ്യക്തിത്വവികാസത്തിന്റെ സംതൃപ്തിയാണ്. ലഹരിക്കും മയക്കുമരുന്നിനുമെതിരേ വിദ്യാർഥികളെ പ്രബുദ്ധരാക്കാനുള്ള കേരള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സർഗാത്മകമായ പദ്ധതികളോട് ദീപിക ബാലസഖ്യവും ഒലീവിയ ഫൗണ്ടേഷനും കൈകോർക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. നമ്മുടെ നാടിന്റെ നല്ല ഭാവിക്കായുള്ള ഈ പരിശ്രമം വിജയിക്കട്ടെ.
നേരിനുവേണ്ടി ധീരമായ നിലപാടുകളുള്ള ലഹരിവിമുക്തമായ ഒരു ബാലലോകം ഇവിടെ ഉണർന്നുവരട്ടെ.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
അഖിലകേരള ലഹരിവിരുദ്ധ സന്ദേശയാത്ര: തരംഗമായി “കിക്ക് ഔട്ട് ’’
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്. മയക്കുമരുന്നിൽ കൊതിയില്ല, ചതിയാണ് - കേരളത്തിലെ വിദ്യാർഥിലോകം ഉള്ളറിഞ്ഞുവിളിക്കുന്ന പുതിയ മുദ്രാവാക്യമാണിത്. ഡിസിഎൽ - ഒലീവിയ ലഹരിവിരുദ്ധ ബോധവത്കരണ ജാഥ “കിക്ക് ഔട്ട് 2023’’ വിദ്യാർഥി ലക്ഷങ്ങൾക്ക് ബോധനശൈലിയുടെ നൂതനവേദിയായി. കേരളമൊട്ടാകെ നിരവധി വിദ്യാലയങ്ങളിലൂടെ പര്യടനം നടത്തിയ കിക്ക് ഔട്ട് ബോധവ്തകരണ യാത്ര വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല, ഈ സന്ദേശമേറ്റുവാങ്ങിയ പൊതുസമൂഹത്തിനും മാറ്റത്തിന്റെ ഉണർത്തുപാട്ടായി.
മയക്കുമരുന്നിനും ലഹരിക്കുമെതിരേ, കൈകോർത്തുണരുവാൻ വിദ്യാർഥിലക്ഷങ്ങൾക്ക് പ്രചോദനമേകിക്കൊണ്ടാണ്, ദീപിക - ഡിസിഎൽ - ഒലീവിയ - സംഘടിപ്പിച്ച കിക്ക് ഔട്ട് സന്ദേശയാത്ര ഇന്നു സമാപിക്കുന്നത്. ദേശീയ യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിൽ ആരംഭിച്ച് 17 വരെ ആദ്യഘട്ടം പാലക്കാട് വരെയുള്ള ജില്ലകളിലും രണ്ടാംഘട്ടമായി ജനുവരി 18 മുതൽ 27 വരെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും പര്യടനം പൂർത്തിയാക്കി ഇന്ന് മഹത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക ഹൃദയമായ തൃശൂരിലാണ് യാത്ര സമാപിക്കുന്നത്.
പര്യടനം നടത്തിയ എല്ലാ ജില്ലകളിലും വിവിധ സ്കൂളുകളിലുള്ള വിദ്യാർഥിലക്ഷങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഹവിരുദ്ധ സന്ദേശയാത്രയ്ക്കു ലഭിച്ചത്.രാഷ്ട്രീയ-സാംസ്കാരിക- മത നേതാക്കൾ യാത്രയ്ക്കു നല്കിയ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്തു സന്ദേശം നൽകി.
വാർഷികപ്പരീക്ഷകളുടെ തിരക്കിനിടയിലും വിദ്യാർഥികളുടെ നന്മയ്ക്കായി വിദ്യാലയങ്ങളുടെ വാതിലുകൾ തുറന്നിട്ട എല്ലാ പ്രഥമാധ്യാപകരുടെയും അധ്യാപകരുടെയും രക്ഷാകർത്തൃസംഘടനകളുടെയും ആത്മാർത്ഥമായ പിന്തുണയ്ക്ക് കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നന്ദി പ്രകാശിപ്പിച്ചു.
ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റ് ഫെബ്രു. നാലിന് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് 2023 ഫെബ്രുവരി നാലിനു മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം എന്നീ ഇനങ്ങളിലായിരിക്കും മത്സരം. മത്സരങ്ങൾ രാവിലെ 10-ന് ആരംഭിക്കും.
സംസ്ഥാന മത്സരങ്ങൾക്കു മുന്നോടിയായുള്ള പ്രവിശ്യാ മത്സരങ്ങൾ ഓൺലൈൻ ആയി നടന്നുകഴിഞ്ഞു. എൽപി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന ടാലന്റ്ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
മത്സരയിനങ്ങളും നിബന്ധനകളും
ഡിസിഎൽ ആന്തം: സമയം മൂന്നു മിനിറ്റ്, ഒരു ടീമിൽ ഏഴുപേർ ഉണ്ടായിരിക്കണം.
പ്രസംഗം - സമയം- എൽപി. - മൂന്നു മിനിറ്റ്. യു.പി. ഹൈസ്കൂൾ 5 മിനിറ്റ്. വിഷയം : എൽപി - “ഭാരതം എന്റെ അഭിമാനം”, യു.പി - “കേരള ടൂറിസം : വളർച്ചയോ തളർച്ചയോ”, ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റ് മുന്പായിരിക്കും വിഷയം നൽകുക.
ലളിതഗാനം: സമയം 5 മിനിറ്റ്
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഡിസിഎൽ ആന്തം ഒഴികെ മറ്റു രണ്ടു മത്സരങ്ങൾക്കും ആൺ, പെൺ വ്യത്യാസം ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.