കൊച്ചി: കർഷകരുടെയും മലയോരജനതയുടെയും ഉൾപ്പെടെ ആറു ചോദ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കേരളത്തിലെ ജനങ്ങളുടെ ജീവനും കൃഷിയും വന്യമൃഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ സർക്കാരിന് എന്തെങ്കിലും ക്രിയാത്മകമായ പദ്ധതികൾ ഉണ്ടോ?, സംസ്ഥാനത്തിന്റെ വികസനത്തിനു തടസം ആയി നില്ക്കുന്ന പട്ടയവ്യവസ്ഥകളിലെ സങ്കീർണതകൾ ചട്ടങ്ങളിൽ നിന്നൊഴിവാക്കാൻ നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നു കഴിഞ്ഞ സർക്കാർ നൽകിയ ഉറപ്പ് ഇപ്പോഴും നടപ്പിലാക്കാത്തതിന് ആരാണ് തടസം നിൽക്കുന്നത് ?, കേരളത്തിലെ റബർ കർഷകരെ സംരക്ഷിക്കാൻ 200 രൂപ തറവില നിശ്ചയിക്കാൻ സർക്കാരിനു സാധിക്കുമോ?, ഖജനാവിൽ പണം കണ്ടെത്തുന്നതിനായി സാധാരണ ജനങ്ങളെ പിഴിയുന്ന ബജറ്റാണോ ഇക്കുറിയും രൂപപ്പെടുത്തുന്നത് ?, കേരളത്തിൽ ഏതെല്ലാം ഡിപ്പാർട്ട്മെന്റുകളിൽ അഴിമതി നടക്കുന്നു? കേരളത്തിൽ നിന്ന് അഴിമതി തുടച്ചു മാറ്റാൻ സർക്കാരിന് ആർജവമുണ്ടോ ? എന്നീ ചോദ്യങ്ങളാണ് കത്തിൽ.
കേരളത്തിന്റെ വികസനത്തിനു തടസമായി നിൽക്കുന്ന സർക്കാർ സമീപനങ്ങളും കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന പ്രതിസന്ധികളും കത്തോലിക്ക കോൺഗ്രസ് ചർച്ച ചെയ്ത് വിലയിരുത്തിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുള്ളത് .സംസ്ഥാനത്ത് ടൂറിസം മേഖലയിലൂടെയും, മറ്റ് വികസന പദ്ധതികളിലൂടെയും ധാരാളം പണം കണ്ടെത്താനുള്ള സാഹചര്യമിരിക്കെ , സാധാരണക്കാരെ പിഴിയുന്ന പദ്ധതികൾ മാത്രം ആവിഷ്കരിക്കുന്നത് സർക്കാർ പുനർചിന്തിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ഭാരവാഹികളായ ജോർജ്കുട്ടി പുല്ലോപ്പിള്ളി , ഡെന്നി കൈപ്പനാനി, ഡോ. ജോസ് കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ , രാജേഷ് ജോൺ , ബെന്നി ആന്റണി, ഏബ്രഹാം ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഷിജി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.