കൊച്ചി: ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ജുഡീഷല്‍ കമ്മീഷന് അന്വേഷണങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് ആറു കോടിയിലധികം രൂപ. 2016 മുതലുള്ള കാലയളവിൽ ഏഴു ജുഡീഷല്‍ അന്വേഷണ കമ്മീഷനുകളാണ് സംസ്ഥാനത്ത് നിയമിച്ചിട്ടുള്ളത്.
ഇതില്‍ ജസ്റ്റീസ് പി.എ. മുഹമ്മദ് ജുഡീഷല്‍ അന്വേഷണ കമ്മീഷനാണ് ഏറ്റവുമധികം തുക ചെലവഴിച്ചത്-2,77,44,814 രൂപ. രണ്ടു അന്വേഷണ കമ്മീഷനുകള്‍ ഒഴികെ ബാക്കിയുള്ളവ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതായാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്.
2016 ഏപ്രില്‍ 10ന് കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്നതിനായി ജസ്റ്റീസ് പി.എസ്. ഗോപിനാഥന് കമ്മീഷന് ചെലവഴിച്ചത് 1,07,82,661 രൂപയാണ്. 2016 ജുലൈ 20ന് ഹൈക്കോടതി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ജസ്റ്റീസ് പി.എ. മുഹമ്മദ് കമ്മീഷനെ നിയമിച്ചത്.
2017 മാര്‍ച്ച് 26ന് ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷനെ നിയമിച്ചു. ഇതില്‍ 25,85,232 രൂപയാണ് ചെലവായത്.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മരണം അന്വേഷിക്കുന്നതിനായി നിയമിച്ച ജസ്റ്റീസ് കെ. നാരായണകുറുപ്പ് കമ്മീഷന് 92,84,305 രൂപയും, വാളയാര്‍ പീഡന കേസില്‍ നിയമിച്ച മുന്‍ ജില്ലാ ജഡ്ജി പി.കെ. ഹനീഫ കമ്മീഷന് 1,01,791 രൂപയും ചെലവഴിച്ചു.
പോലീസ് വകുപ്പിന്റെ പര്‍ച്ചേസുകള്‍ക്കും, സേവനങ്ങള്‍ക്കും സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2020 മാര്‍ച്ച് ഏഴിന് നിയമിച്ച ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് കമ്മീഷനായി ഇതുവരെ ചെലവഴിച്ചത് 12,36,074 രൂപയാണ്. കമ്മീഷന് ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ. മോഹന്‍ കമ്മീഷനായി 83,76,489 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.